തിരുവനന്തപുരം: ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വില്പന നികുതിയിൽ കുറവ് വരുത്തണമെന്ന ഡിസ്റ്റിലറി ഉടമകളുടെ ആവശ്യത്തിൽ മിണ്ടാട്ടമില്ലാതെ നികുതി വകുപ്പ്. അഞ്ച് മാസങ്ങൾക്ക് മുമ്പാണ് ടാക്സ് 251 ശതമാനത്തിൽ നിന്ന് 180 ശതമാനമായി കുറയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് മദ്യനിർമ്മാതാക്കൾ സർക്കാരിന് നിവേദനം നൽകിയത്. ഇത് നികുതി വകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടെങ്കിലും ഒരു തീരുമാനമില്ലാതെ ഇപ്പോഴും തുടരുന്നു. നികുതി കുറവ് വരുത്തിയാൽ വില്പനയിലും വരുമാനത്തിലും നല്ല വർദ്ധനയുണ്ടാവുമെന്ന നിലപാട് സംസ്ഥാന ബെവറേജസ് കോർപ്പറേഷനും സർക്കാരിനെ അറിയിച്ചിരുന്നു.
രാജ്യത്ത് ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ഏറ്റവും വലിയ നികുതി ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. ഓരോ ബഡ്ജറ്റിലും മദ്യനികുതിയിൽ വർദ്ധന വരുത്തുകയെന്നതാണ് കേരളത്തിന്റെ രീതി. കഴിഞ്ഞ സാമ്പത്തിക വർഷം 19,700 കോടിയുടെ വിറ്റുവരവാണ് ബെവ്കോ നേടിയത്. 17,000 കോടിയിലധികമാണ് നികുതി ഇനത്തിൽ സർക്കാരിന് ലഭിച്ചത്. സർക്കാരിന്റെ മുഖ്യ വരുമാന സ്രോതസുകളിലൊന്നെന്ന തരത്തിലാണ് മദ്യത്തിന്റെ നികുതിയിൽ അടിക്കടി വർദ്ധന വരുത്തുന്നത്. എന്നാൽ ഈ വിലവർദ്ധന വലിയൊരു ശതമാനത്തിനെ, പ്രത്യേകിച്ച് താഴ്ന്ന വരുമാനത്തിൽപ്പെട്ടവരെ മദ്യത്തിൽ നിന്ന് അകറ്റുമെന്നാണ് മദ്യകമ്പനികളുടെ വാദം.






