ഇടുക്കി: വനംവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തേക്കടിയിലെ പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട് പുറത്തുവന്നു. വനംമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ധനകാര്യ വകുപ്പിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തി റിപ്പോർട്ട് ധനമന്ത്രിക്ക് സമർപ്പിച്ചത്.
പെരിയാർ കടുവ സങ്കേതത്തിലെ വിനോദസഞ്ചാര സൗകര്യങ്ങളിൽ നിന്നുള്ള കോടികൾ സർക്കാർ അനുമതിയില്ലാതെ ‘പാർക്ക് വെൽഫെയർ ഫണ്ട്’ വഴി ചെലവഴിച്ചതാണെന്നതാണ് പ്രധാന കണ്ടെത്തൽ. 2004-ൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ ഉത്തരവിനെ അടിസ്ഥാനമാക്കി രൂപീകരിച്ച ഈ ഫണ്ടിന് 20 വർഷം പിന്നിട്ടിട്ടും സർക്കാർ അനുമതി ലഭിച്ചിട്ടില്ല. ഇതുവഴി സാധനങ്ങൾ വാങ്ങുകയും ചെലവുകൾ നടത്തുകയും ചെയ്തതാണ് ഗുരുതരമായ നിയമലംഘനമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഈസ്റ്റ് ഡിവിഷനിലെ ഫയലുകൾ പരിശോധിച്ചപ്പോൾ ശരിയായ പരിശോധന നടത്താതെയും സാങ്കേതിക ഉപദേശം തേടാതെയും എസ്റ്റിമേറ്റുകൾ തയ്യാറാക്കിയതായി കണ്ടെത്തി. ക്വട്ടേഷൻ നോട്ടീസുകൾ പ്രദർശിപ്പിക്കാത്തതും വിഭജിച്ച് വാങ്ങലുകൾ നടത്തിയതും സ്റ്റോർ പർച്ചേസ് നിയമങ്ങളുടെ ലംഘനമാണെന്ന് സംഘം ചൂണ്ടിക്കാട്ടി. വനാതിർത്തിയിൽ സോളാർ വേലി സ്ഥാപിക്കൽ പോലെയുള്ള പ്രധാന പ്രവർത്തനങ്ങളിലും വിദഗ്ദ്ധരുടെ അഭിപ്രായം തേടിയിട്ടില്ലെന്നത് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഉദ്യോഗസ്ഥർക്ക് വിവിധ ആവശ്യങ്ങൾക്കെന്ന പേരിൽ അഡ്വാൻസായി നൽകിയ ദശലക്ഷക്കണക്കിന് രൂപ സമയബന്ധിതമായി തിരിച്ചടക്കാത്തതും കേരള ഫിനാൻഷ്യൽ കോഡിന്റെ ലംഘനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവരിൽ നിന്ന് പലിശയടക്കമുള്ള തുക തിരികെ പിടിക്കണമെന്നും സംഘം നിർദേശിച്ചു.






