മലപ്പുറം ∶ കല്ലാമൂല ചേനപ്പാടിയിൽ കരിമ്പുലിയുടെ സാന്നിധ്യം വീണ്ടും ഭീതിയുയർത്തി. ചേനപ്പാടി പള്ളിക്കു സമീപം താമസിക്കുന്ന ഞാറക്കാടൻ സിറാജിന്റെ വീടിനരികെയാണ് കരിമ്പുലി എത്തിയത്. വീട്ടുമുറ്റത്തുണ്ടായിരുന്ന സിറാജിന്റെ ഭാര്യ ജാസ്മിനെ പുലി ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം കേട്ടതോടെ പിന്തിരിഞ്ഞതായി അവർ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ചേനപ്പാടി, വേപ്പിൻകുന്ന്, മരുതങ്ങാട് മേഖലകളിൽ ആറാം തവണയാണ് കരിമ്പുലി ജനവാസ മേഖലയിൽ ഇറങ്ങുന്നത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ പുലിയെ ആദ്യം കണ്ടത് നാട്ടുകാരനായ അബ്ദുറഹ്‌മാനാണ്. വിവരം സഹോദരൻ സിറാജിനെ അറിയിക്കുമ്പോഴേക്കും സംഭവം നടന്നു.
ചേനപ്പാടിയിലെ മൂന്ന് വളർത്തുനായകളെ പുലി കൊന്നതായും രണ്ടാഴ്ച മുമ്പ് സിറാജിന്റെ വീടിന് സമീപത്തെ തോട്ടത്തിൽ കുറുക്കന്റെ ജഡവും നാട്ടുകാർ കണ്ടെത്തിയിരുന്നു. വേപ്പിൻകുന്ന്, മരുതങ്ങാട്, ചിങ്കക്കല്ല് ആദിവാസി കോളനി, റബർ എസ്റ്റേറ്റുകൾ എന്നിവിടങ്ങളിലും പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വനംവകുപ്പ് ഉദ്യോഗസ്ഥർ വേപ്പിൻകുന്നിൽ കണ്ടത് കരിമ്പുലിയാണെന്ന് സ്ഥിരീകരിച്ചിരുന്നുവെങ്കിലും തുടർനടപടികൾ സ്വീകരിക്കാത്തതിൽ നാട്ടുകാർ കടുത്ത അസന്തോഷം പ്രകടിപ്പിക്കുന്നു. പതിവായി പുലി ഇറങ്ങുന്നതോടെ ജനങ്ങൾ ഭീതിയിലാണെന്നും ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.






