തൃശൂർ: സംസ്ഥാന പോലീസ് വകുപ്പിന്റെ ഓപ്പറേഷൻ കാപ്പ (Kerala Anti-Social Activities Prevention Act) നടപടികളുടെ ഭാഗമായി ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട രണ്ട് യുവതികളെ ഒരു വർഷത്തേക്ക് നാടുകടത്തി. വലപ്പാട് കരയാമുട്ടം സ്വദേശിനി ചിക്കവയലിൽ സ്വാതി (28), വലപ്പാട് ഇയ്യാനി വീട്ടിൽ ഹിമ (25) എന്നിവർക്കെതിരെയാണ് കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചത്.
ഇരുവരും തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ നൽകിയ ശുപാർശയെ തുടർന്ന്, റേഞ്ച് ഡിഐജി ഹരിശങ്കർ ആണ് നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാൻ കഴിഞ്ഞ ജൂൺ 16 മുതൽ ആറുമാസത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ ഓഫീസിൽ ഒപ്പിടാനാണ് മുൻപ് ഉത്തരവിട്ടിരുന്നത്. എന്നാൽ, ഈ ഉത്തരവ് ലംഘിച്ച്, മരണവീട്ടിൽ കയറി ആക്രമണം നടത്തിയ കേസിന്റെ പശ്ചാത്തലത്തിലാണ് കർശന നടപടിയെടുത്തത്.
ഹിമയും സ്വാതിയും വലപ്പാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നാലോളം ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇവയിൽ കവർച്ച, വീട് കയറി ആക്രമണം, അടിപിടി തുടങ്ങിയ കേസുകളുമുണ്ട് . ഇവരുടെ പ്രവർത്തനങ്ങൾ പൊതു സമാധാനത്തിന് ഭീഷണിയാണെന്ന് പോലീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
2025-ൽ ഇതുവരെ തൃശൂർ റൂറൽ ജില്ലയിൽ മാത്രം 179 ഗുണ്ടാക്കൾക്കെതിരെയാണ് കാപ്പ പ്രകാരം നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിൽ 57 പേരെ ജയിലിലടച്ച്, 122 ഗുണ്ടാക്കളെ നാടുകടത്തുകുളപ്പെടെ കർശന നടപടികൾ സ്വീകരിച്ചു. ജില്ലയിൽ ക്രിമിനൽ ആക്ടിവിറ്റികൾക്കെതിരെയുള്ള കർശനമായ പോലീസ് നിലപാടിന്റെ ഭാഗമായാണ് തുടർച്ചയായ കാപ്പ നടപടികൾ നടത്തിയത്.






