ന്യൂഡൽഹി: ലൈംഗികാതിക്രമത്തിന് ഇരയാകുന്ന അതിജീവിതയെ വീണ്ടും വിസ്തരിക്കരുതെന്ന് സുപ്രീം കോടതി. ഇത് അതിജീവിതകൾക്ക്, പ്രത്യേകമായും കുട്ടികൾക്ക് വീണ്ടും മാനസിക ആഘാതം ഉണ്ടാകാൻ വഴിയൊരുക്കുമെന്നും അത് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോടതികളുടെ കടമയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ വീണ്ടും വിസ്തരിക്കണമെന്ന അരുണാചല്‍ സ്വദേശിയായ പ്രതിയുടെ ആവശ്യം പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിർണായക നിർദേശം പുറപ്പെടുവിച്ചത്.
ഇതോടൊപ്പം, പ്രതിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു. പ്രതിയുടെ ആവശ്യം അംഗീകരിച്ചാല്‍ അത് കോടതിയോടുള്ള ജനങ്ങളുടെ വിശ്വാസത്തെ ദുർബലപ്പെടുത്തുമെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജരിയ എന്നിവർ നിരീക്ഷിച്ചു. “തന്റെ കുട്ടിയെ നീതിയില്‍ വിശ്വസിക്കാൻ പഠിപ്പിക്കുന്ന ഓരോ അമ്മയ്ക്കും അതൊരു പ്രഹരമായിരിക്കും,” എന്നും സുപ്രീം കോടതി ബെഞ്ച് വിലയിരുത്തി. കുറ്റം തെളിഞ്ഞ ശേഷം പ്രതിക്ക് ഇത്തരമൊരു അവസരം നല്‍കുന്നത്, ഓരോ കുട്ടിക്കും ഭരണഘടനാപരമായി നല്‍കുന്ന വാഗ്ദാനത്തെ വഞ്ചിക്കുന്നതിന് തുല്യമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.










