കൊച്ചി: പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം കൂടുതൽ രൂക്ഷമാകുന്നു. ഹിജാബ് ധരിക്കുന്ന വിദ്യാർത്ഥിനിക്ക് മറ്റൊരു സ്കൂളിൽ പ്രവേശനം ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഹിജാബ് അനുവദിക്കില്ലെന്ന സ്കൂൾ മാനേജ്മെന്റിന്റെ നിലപാട് അസഹിഷ്ണുതയുടേതാണെന്നും, ഇതിനെതിരെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയയിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചതായി ആരോപിച്ച് സ്കൂളിലെ പിടിഎ പ്രസിഡന്റിനെതിരെ പോലീസിൽ പരാതി നൽകപ്പെട്ടിട്ടുണ്ട്. പിടിഎ എക്സിക്യൂട്ടീവ് അംഗമായ ജമീർ നൽകിയ ഈ പരാതി ആദ്യം സൈബർ പോലീസിനും പിന്നീട് പള്ളുരുത്തി കസബ സ്റ്റേഷനിലേക്കും മാറ്റി. ഇതോടെ സ്കൂളിനുള്ളിലെ സംഘർഷം കൂടുതൽ ശക്തമായി.
മന്ത്രിയുടെ ഇടപെടലിനുശേഷവും സ്കൂൾ ഇപ്പോഴും തങ്ങളുടെ നിലപാട് മാറ്റാൻ തയാറായിട്ടില്ല. സിബിഎസ്ഇ സ്കൂളായ സെന്‍റ് റീത്താസ് ഹിജാബ് അനുവദിക്കില്ലെന്ന് ആവർത്തിച്ചപ്പോൾ, കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് കുടുംബം. അതിനുള്ള എല്ലാ പിന്തുണയും സർക്കാർ നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. വിഭാഗീയ ചേരിതിരിവുകൾക്ക് അവസരമൊരുക്കരുതെന്നും പ്രശ്നം നീതിപൂർവ്വമായി പരിഹരിക്കണമെന്നും കേരള മഹല്ല് കൂട്ടായ്മയും ആവശ്യപ്പെട്ടു. ശനിയാഴ്ച സ്കൂളിന് അവധിയായിരുന്നുവെങ്കിലും, ഹിജാബ് വിവാദം തീരുന്ന ലക്ഷണങ്ങളില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.






