പാലക്കാട്: അട്ടപ്പാടിയിലെ ഭൂമി തട്ടിപ്പ് കേസിൽ കലക്ടർ ഇടപെട്ടു. ഭൂപരിഷ്കരണ നിയമം ലംഘിച്ച് മൂപ്പിൽ നായർ കുടുംബത്തിന് ഭൂമി പതിപ്പിച്ച സംഭവത്തെ തുടർന്ന്, മണ്ണാർക്കാട് മൂപ്പിൽ നായർ കുടുംബത്തിന്റെ പേരിലുള്ള ഭൂമി രജിസ്ട്രേഷൻ കലക്ടർ താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്.
ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രജിസ്ട്രേഷനും കൈമാറ്റവും ഇനി പുതിയ ഉത്തരവ് ലഭിക്കുന്നതുവരെ നിർത്തിവെക്കാനാണ് കലക്ടറുടെ നിർദേശം. കോട്ടത്തറ വില്ലേജിൽ മൂപ്പിൽ നായർ കുടുംബാവകാശികൾ 575 ഏക്കർ ഭൂമി വിൽപ്പന നടത്തിയതിനെ തുടർന്ന് ലഭിച്ച പരാതിയെ അടിസ്ഥാനമാക്കിയുള്ള നടപടിയാണിത്.
പത്ത് ഏക്കർ വീതമുള്ള ഭാഗങ്ങളായാണ് കൂടുതൽ കൈമാറ്റങ്ങൾ നടന്നത്. അട്ടപ്പാടിയിലെയും തമിഴ്നാട്ടിലെയും വ്യക്തികളുടെ പേരിലാണ് ഈ ഭൂമികൾ പതിപ്പിച്ചിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.




