തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ചാറ്റിലൂടെ പരിചയപ്പെട്ട ഒമ്പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 30 വര്‍ഷം കഠിന തടവും 5.75 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചിറയിന്‍കീഴ് ശാര്‍ക്കര സ്വദേശി സുജിത്തിനെയാണ് (26) ആറ്റിങ്ങല്‍ അതിവേഗ സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ മാതാവിനെ ഉറക്ക ഗുളികകള്‍ നല്‍കി മയക്കിയ ശേഷമായിരുന്നു പ്രതിയുടെ ലൈംഗികാതിക്രമം.
പീഡനത്തിനു ശേഷം വിവാഹ വാഗ്ദാനം നല്‍കി വര്‍ക്കലയിലെ റിസോര്‍ട്ടില്‍ കൊണ്ടുപോയും നിരവധി തവണ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. വിദ്യാര്‍ഥിനിയുടെ ഫോണ്‍ ബന്ധു പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ ചിറയിന്‍കീഴ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നൽകുകയായിരുന്നു. പിഴയായി ഈടാക്കുന്ന 5.75 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും പിഴ അടച്ചില്ലെങ്കിൽ പ്രതി 23 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.




