ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണ കേസിൽ ഗൂഢാലോചന നടത്തിയ ഭീകരന്റെ ഭാര്യ ജയ്ഷെ മുഹമദിന്റെ വനിതാ വിഭാഗത്തിൻറെ തലപ്പത്ത്. ഭീകരൻ ഉമർ ഫറൂഖിന്റെ ഭാര്യ അഫീറ ബീബിയാണ് ജമാത്തുൾ മൊമിനാത്തിൽ ചേർന്നത്. 2019ലെ പുൽവാമ ആക്രമണത്തിനു പിന്നിലെ മുഖ്യ സൂത്രധാരനാണ് ഭീകരൻ ഉമർ ഫാറൂഖ്. അഫീറ ബീബി ഇപ്പോൾ ജമാത്തുൾ മൊമിനാത്തിലെ പ്രധാനിയാണ്.
വനിതാ ബ്രിഗേഡിന്റെ ഷൂറ അംഗം കൂടിയാണ് അഫീറ ബീബി. മസൂദ് അസ്ഹറിന്റെ ഇളയ സഹോദരി സാദിയ അസ്ഹറും സംഘടനയുടെ തലപ്പത്തുണ്ട്. കാണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരനാണ് സാദിയയുടെ ഭർത്താവ് ഭീകരൻ യൂസഫ് അസ്ഹർ.
ഇയാൾ ഓപ്പറേഷൻ സിന്ദൂറിനിടെ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിൽ ഭീകര പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള അസ്ഹറിന്റെ പദ്ധതികള് നടപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് സാദിയയാണ്. സംഘടനയുടെ പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കുന്നത് അഫീറ ബീബിയും.
അഫീറ ബീബിയുടെ ഭർത്താവ് ഉമർ ഫാറൂഖ് ജയ്ഷെ മുഹമ്മദിലെ കമാൻഡറായിരുന്നു. 2019 ഫെബ്രുവരി 14ന് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സിആർപിഎഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി 40 സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിനു ഗൂഢാലോചന നടത്തിയത് ഉമർ ഫാറൂഖാണ്. 2019 ൽ ജമ്മു കശ്മീരിലെ ഡാച്ചിഗാം നാഷനൽ പാർക്കിൽ നടന്ന ഏറ്റുമുട്ടലിലാണ് ഉമർ ഫാറൂഖ് കൊല്ലപ്പെട്ടത്.
ഒക്ടോബർ 8 നാണ് മസൂദ് അസർ ജയ്ഷെയുടെ വനിതാ ബ്രിഗേഡ് രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്. ഒക്ടോബർ 19 ന്, വനിതാ അംഗങ്ങളെ ഗ്രൂപ്പിലേക്ക് കൊണ്ടുവരുന്നതിനായി പാക്ക് അധിനിവേശ കാശ്മീരിലെ റാവൽകോട്ടിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഐഎസ്, ഹമാസ്, എൽടിടിഇ എന്നിവയുടെ മാതൃകയിൽ സ്ത്രീകളെ ഉപയോഗിച്ച് തങ്ങളുടെ ശൃംഖല ശക്തിപ്പെടുത്താനും ചാവേർ ആക്രമണങ്ങൾക്ക് അവരെ സജ്ജമാക്കാനുമാണ് വനിതാ ബ്രിഗേഡിലൂടെ ജയ്ഷെ ശ്രമിക്കുന്നത്.






