കോഴിക്കോട് : ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്താതെ പൾമനറി വാൽവ് മാറ്റിവച്ചു. 24 വയസ്സ് പ്രായമുള്ള നിലമ്പൂരിൽ നിന്നുള്ള ആൾക്കാണു വാൽവ് മാറ്റിവച്ചത്. ചെറുപ്പത്തിൽ ജന്മനാലുള്ള ഹൃദ്രോഗത്തിനു ഓപ്പൺ ഹാർട്ട് സർജറി സത്യസായി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു കഴിഞ്ഞ രോഗിയാണ്. ഇപ്പോൾ പൾമനറി വാൽവിനു ഗുരുതരമായ ലീക്ക് സംഭവിച്ചതിനാലാണു കാർഡിയോളജി വിഭാഗത്തിൽ ചികിത്സ തേടിയത്.
സാധാരണയായി ഹൃദയം തുറന്നുള്ള ബൈപാസ് ശസ്ത്രക്രിയ വഴിയാണ് വാൽവ് മാറ്റിവയ്ക്കുന്നത്.കാലിലെ രക്തക്കുഴലിലൂടെ 35 എംഎം മൈവാൽ എന്ന വാൽവ് ഉപയോഗിച്ചാണ് കാർഡിയോളജി, അനസ്തീസിയ, കാർഡിയോ തൊറാസിക് സർജറി വകുപ്പുകളുടെയും സൂപ്രണ്ട് ഡോ.എം.പി.ശ്രീജയൻ, പ്രിൻസിപ്പൽ ഡോ.കെ.ജി.സജീത്ത്കുമാർ എന്നിവരുടെയും നേതൃത്വത്തിൽ ശസ്ത്രക്രിയ ചെയ്തത്. കാർഡിയോളജി വിഭാഗം മേധാവി ഡോ. ജി.രാജേഷ്, ഡോ.കാദർ മുനീർ, ഡോ .സജീർ, അനസ്തീസിയ വിഭാഗം മേധാവി ഡോ.രാധ, ഡോ.വിപിൻ, ഡോ.ശ്രീശാന്ത്, ഡോ ഷാഫി, കാർഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ.എസ്.രാജേഷ്, കാത്‌ലാബ് ഹെഡ് സിസ്റ്റർമാരായ അമ്പിളി, ലത, കാത്‌ലാബ് ടെക്നിഷ്യൻമാരായ മൻസൂർ, ഷജിത്, ഹർഷ, അക്ഷയ്, സൽമ, ഐശ്വര്യ എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ സീനിയർ പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എഡ്വിന്റെ മേൽനോട്ടത്തിലാണ് ശസ്ത്രക്രിയ നടന്നത്.










