കോട്ടയം: ചങ്ങനാശേരിയിൽ കോൺഗ്രസ് നേതാവ് റിബൽ സ്ഥാനാർത്ഥിയായി രംഗത്തെത്തി. പായിപ്പാട് പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ജോജി എം. ജോസഫ് മത്സരിക്കുന്നു.
കടുത്തുരുത്തി പഞ്ചായത്തിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും കർഷക കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ നോബി മുണ്ടയ്ക്കൻ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പത്തൊമ്പതാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തെത്തി. യുഡിഎഫ് കേരള കോൺഗ്രസിന് വിട്ടുനൽകിയ സീറ്റിലാണ് അദ്ദേഹത്തിന്റെ മത്സരം.
മാഞ്ഞൂർ പഞ്ചായത്തിൽ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ലൂക്കോസ് മാക്കിയിലിന് എതിരെ കോൺഗ്രസ് വാർഡ് പ്രസിഡന്റ് അലക്സ് തോമസ് പാറശേരി മത്സരിക്കുന്നു.
അതേസമയം, സിപിഎം പൊൻകുന്നം ടൗൺ ബ്രാഞ്ച് സെക്രട്ടറി ഷീജ മനോജ് ബിജെപിയിൽ ചേർന്നു. എൽഡിഎഫ് മൂന്നിലവ് ഡിവിഷനിൽ കോൺഗ്രസ് ഭരണങ്ങാനം ബ്ലോക്ക് മുൻ സെക്രട്ടറിയും ദേശീയ കർഷക ഫെഡറേഷൻ പാലാ നിയോജകമണ്ഡലം പ്രസിഡന്റുമായ ടോമിച്ചൻ കുരിശുങ്കൽപറമ്പിൽ സ്ഥാനാർഥിയായി.
രാഷ്ട്രീയ ജനതാദൾ മുൻ സംസ്ഥാന കൗൺസിൽ അംഗവും മഹിളാ വിഭാഗം ജില്ലാ സെക്രട്ടറിയുമായ ബിജി പീറ്റർ പന്തലാനി കേരള കോൺഗ്രസിൽ ചേർന്ന് കളത്തൂക്കടവ് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരരംഗത്ത് എത്തി.




