തിരുവനന്തപുരം: വമ്പന്‍ വാഗ്ദാനങ്ങളുമായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രകടനപത്രിക പുറത്തിറക്കി എന്‍ഡിഎ. 2036-ലെ ഒളിമ്പിക്‌സിന്റെ ഒരു വേദി തിരുവനന്തപുരമാക്കും എന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. 2036 ല്‍ ഇന്ത്യയില്‍ നടക്കുന്ന ഒളിമ്പിക്‌സിന്റെ ഒരു വേദി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് തിരുവനന്തപുരത്ത് എത്തിക്കും. ഇതിലൂടെ തലസ്ഥാന നഗരത്തിലെ യുവജനതയുടെ കായിക സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരുമെന്നും ബിജെപിയുടെ പ്രകടനപത്രികയില്‍ പറയുന്നു.
നമുക്ക് വേണം വികസിത തിരുവനന്തപുരം’, ‘മാറാത്തത് ഇനി മാറും’ എന്നതാണ് എന്‍ഡിഎ ഉയര്‍ത്തുന്ന മുദ്രാവാക്യം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
അധികാരത്തില്‍ കയറി 45 ദിവസത്തിനകം തിരുവനന്തപുരം നഗരത്തിന്റെ സമഗ്രവികസനത്തിനായി തയ്യാറാക്കുന്ന രൂപരേഖ പ്രസിദ്ധീകരിക്കുമെന്നും വാഗ്ദാനമുണ്ട്. 2030-ഓടെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിലൊന്നായി തിരുവനന്തപുരത്തെ മാറ്റുമെന്നും പ്രകടന പത്രികയില്‍ പറഞ്ഞു.
കേന്ദ്രപദ്ധതികള്‍ എല്ലാ വീടുകളിലും എത്തിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ മികച്ച ചികിത്സ, 24 മണിക്കൂര്‍ ഡോക്ടറുടെ സേവനം, എല്ലാ വാര്‍ഡുകളിലും സി.എസ്.സി കേന്ദ്രങ്ങള്‍ ഉറപ്പാക്കുമെന്നും പത്രികയിലുണ്ട്.
ഡിജിറ്റല്‍ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അഴിമതിരഹിത ഭരണം ഉറപ്പാക്കും, ഓഫീസുകള്‍ കയറിയിറങ്ങാതെ ഭരണം വീട്ടുപടിക്കല്‍ എത്തിക്കും, എല്ലാ വര്‍ഷവും വികസന പ്രോഗ്രസ് കാര്‍ഡ്, വെള്ളക്കെട്ട് ഒഴിവാക്കാന്‍ സൂറത്ത് മാതൃകയില്‍ പദ്ധതികള്‍, കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ കോര്‍പ്പറേഷനില്‍ വീടില്ലാത്ത എല്ലാവര്‍ക്കും അഞ്ചുവര്‍ഷം കൊണ്ട് വീട്, ജനങ്ങളും കോര്‍പ്പറേഷനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ 100 ശതമാനം ഓണ്‍ലൈനാക്കും, ഗംഗ ശുദ്ധീകരണ മിഷന്‍ മാതൃകയില്‍ ആമയിഴഞ്ഞാൻ, പാര്‍വതി പുത്തനാര്‍ പോലുള്ള ജലാശയങ്ങള്‍ ശുദ്ധീകരിച്ച് സംരക്ഷിക്കും, മാലിന്യപ്രശ്‌നം പരിഹരിക്കും, പദ്മനാഭസ്വാമി ക്ഷേത്രം, ബീമാപള്ളി, വെട്ടുകാട്, ആറ്റുകാല്‍ ക്ഷേത്രം എന്നിവ കേന്ദ്രീകരിച്ച് തീര്‍ത്ഥാടന ടൂറിസം പദ്ധതി എന്നിവയും എന്‍ഡിഎയുടെ വാഗ്ദാനങ്ങളിൽ പെടും.






