തൃശ്ശൂർ: ഭാര്യാ പിതാവിനെ വീട്ടിൽക്കയറി ആക്രമിച്ച കേസിൽ സ്റ്റേഷൻ റൗഡികളായ സഹോദരങ്ങൾ അറസ്റ്റിൽ. പുല്ലൂർ ഊരകം സ്വദേശി നെല്ലിശ്ശേരി വീട്ടിൽ ജിറ്റ് (27) , സഹോദരൻ റിറ്റ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആളൂർ ആളൂർ കുട സ്റ്റോപ്പ് സ്വദേശി വാഴപ്പിള്ളി ചക്കാത്ത് വീട്ടിൽ ബിജു 53 വയസ്സ് എന്നയാളെ ഇയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
പരാതിക്കാരൻറ മകളുടെ ഭർത്താവാണ് ജിറ്റ്. മകളെ ജിറ്റ് ദേഹോപദ്രവമേൽപ്പിക്കുന്നത് പതിവായതിനെ തുടർന്ന് ജിറ്റുമായി പിരിഞ്ഞ മകളും കുഞ്ഞും 10 മാസമായി പരാതിക്കാരന്റെ വീട്ടിലാണ് താമസിക്കുന്നത്. ഭാര്യയെയും കുഞ്ഞിനേയും വിട്ട് കിട്ടണം എന്ന് പറഞ്ഞാണ് ജിറ്റ് സഹോദരനൊന്നിച്ച് പരാതിക്കാരന്റെ വീട്ടിലെത്തിയത്. എന്നാൽ മകൾ ജിറ്റിന്റെ കൂടെ പോകാൻ തയ്യാറായില്ല. ഇതിനെ തുടർന്നുള്ള വൈരാഗ്യത്താലാണ് പ്രതികൾ പരാതിക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. പ്രതികൾ രണ്ട് പേരും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ റൗഡികളാണ്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
ജിറ്റ് ഇരിങ്ങാലക്കുട ആളൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, ആശുപത്രിയിൽ അതിക്രമം കാണിച്ച് നാശനഷ്ടം വരുത്തിയ കേസ്സിലും, ഒരു അടിപിടിക്കേസിലും, ഏതെങ്കിലും കുറ്റകൃത്യം ചെയ്യാതിരിക്കുന്നതിനായി അറസ്റ്റ് ചെയ്ത് രണ്ട് കേസ്സിലും അടക്കം അഞ്ച് ക്രമിനൽക്കേസിലെ പ്രതിയാണ്.
റിറ്റ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, ആശുപത്രിയിൽ അതിക്രമം കാണിച്ച് നാശനഷ്ടം വരുത്തിയ കേസ്സിലും, മൂന്ന് അടിപിടിക്കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസ്സിലും അടക്കം ആറ് ക്രമിനൽക്കേസിലെ പ്രതിയാണ്. ആളൂർ പോലീസ് സ്റ്റേഷൻ എസ് ഐ ബെന്നി കെ ടി, ജി എസ് ഐ പ്രസന്നകുമാർ, സി പി ഒ മാരായ ആഷിഖ്, ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്






