കോട്ടയം : ഇനി കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികൾക്കും, വോട്ടർമാർക്കും ഒരുപോലെ അഭിമാനിക്കാം, ബൂത്തുകളിലെ പെരുമാറ്റത്തിൽ ഏറ്റവും മാന്യത കോട്ടയത്തിനെന്നു ജില്ലാ പൊലീസ്. വലിയ പ്രശ്നങ്ങളില്ലാതെ ഈ തദ്ദേശ തിരഞ്ഞെടുപ്പും ജില്ലയിൽ നടന്നു. മറ്റുള്ള ജില്ലകളിൽ പ്രശ്നബാധിത ബൂത്തുകളിലടക്കം നാല് പൊലീസുകാരെ വിന്യസിക്കുമ്പോൾ ജില്ലയിലെ ബുത്തുകളിൽ വിന്യസിച്ചത് ഒന്നോ രണ്ടോ പൊലീസ് ഉദ്യോഗസ്ഥരെ മാത്രം.
കേരള സംസ്ഥാനത്ത് പ്രശ്നബാധിത ബൂത്തുകളില്ലാത്ത ഏക ജില്ലയാണ് കോട്ടയം. രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ഏതാനും വർഷത്തെ കണക്ക് പരിശോധിച്ചപ്പോൾ കാര്യമായ സംഘർഷങ്ങളൊന്നും ജില്ലയിലെ ബൂത്തുകളിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നില്ല. തിരഞ്ഞെടുപ്പിനു മുന്നോടിയായി മുൻ കാലങ്ങളിൽ സംഘർഷവും അടിപിടിയും നടന്ന ബൂത്തുകളുടെ കണക്ക് പൊലീസ് രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കാറുണ്ട്.
ജില്ലാ സ്പെഷൽ ബ്രാഞ്ചും സംസ്ഥാന ഇന്റലിജൻസിനുമാണ് ഇതിന്റെ ചുമതല സ്പെഷൽ ബ്രാഞ്ച് ശേഖരിക്കുന്ന കണക്കുകൾ ജില്ലാ പൊലീസ് മേധാവിക്കും ഇന്റലിജൻസ് വിഭാഗം ശേഖരിക്കുന്ന കണക്ക് ഇന്റലിജൻസ് എഡിജിപിക്കും കൈമാറും.ഈ കണക്കുകൾ പരിശോധിച്ചാണ് പ്രശ്നബാധിത ബൂത്തുകൾ കണ്ടെത്തുന്നത്. തിരഞ്ഞെടുപ്പിനു മുൻപ് രഹസ്യാന്വേഷണ വിഭാഗം ബൂത്തുകളുടെ ലൊക്കേഷൻ മാർക്ക് ചെയ്ത് പട്ടിക തയാറാക്കി.ആഭ്യന്തരവകുപ്പിനു കൈമാറും.






