തിരുവനന്തപുരം: കോൺഗ്രസ് ചേര്‍ന്ന് തിരുവനന്തപുരം ഭരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ബിജെപിയെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപിയെയോ ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെയോ എതിര്‍ക്കാന്‍ നിലപാട് സ്വീകരിക്കില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
എല്‍ഡിഎഫിന്റെ ജനകീയാടിത്തറയില്‍ കാര്യമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. വര്‍ഗീയശക്തികളുമായി നീക്കുപോക്ക് ഉണ്ടാക്കിയാണ് യുഡിഎഫ് മത്സരിക്കുന്നത്. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിനും തിരിച്ച് യുഡിഎഫ് വോട്ടുകള്‍ ബിജെപിക്കും ലഭിച്ച നിരവധി സംഭവങ്ങള്‍ പുറത്തു വരുന്നുണ്ട്.
മതരാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന ശക്തികളോടു യോജിച്ചാണ് യുഡിഎഫ് മത്സരിച്ചത്. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ യഥാർഥത്തില്‍ ബിജെപിയെയും സഹായിച്ചിട്ടുണ്ട്. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല. ശബരിമലയുമായി ബന്ധപ്പെട്ട പ്രദേശമായ പന്തളം മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫാണു വിജയിച്ചത്. കുളനട, ചെറുകോല്‍ തുടങ്ങിയ പഞ്ചായത്തുകള്‍ ബിജെപിയില്‍നിന്നു തിരിച്ചു പിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോര്‍പറേഷന്‍ ജയിക്കാനായി എന്നത് ഒഴിച്ചാല്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം കാര്യമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ സമാനതകളില്ലാത്ത നേട്ടങ്ങള്‍ കൈവരിച്ചിട്ടും എന്തുകൊണ്ടു തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല എന്നു വിശദമായി പരിശോധിക്കും. ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങി ചെന്ന് അവരുടെ കാഴ്ചപ്പാടുകളും ചിന്തകളും മനസ്സിലാക്കി കൂടുതല്‍ ശക്തമായി ഇടപെട്ട് മുന്നോട്ടേക്ക് പോകാനാണ് പാര്‍ട്ടി ശ്രമിക്കുകയെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.






