കോട്ടയം: സൗത്ത് സുഡാനിൽ നിന്ന് കേരളത്തിലെത്തിയ സ്ത്രീയിൽ എബോള സംശയിച്ച് നടത്തിയ പരിശോധനാഫലം നെഗറ്റീവായി. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 52 വയസ്സുകാരിയുടെ സാംപിള്‍ പുണെയിലെ ലാബിൽ പരിശോധിച്ചതിലാണ് രോഗബാധ ഇല്ലെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ഇവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
ഉഗാണ്ട വഴി സൗത്ത് സുഡാനിൽ നിന്ന് എത്തിയ ഇവർ യാത്രയ്ക്കുശേഷം കടുത്ത ഛർദിയും രക്തത്തിലെ ഷുഗർ ഉയർന്ന നിലയിലുമായിരുന്നു. ഇതോടെ ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം, എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഉഗാണ്ടയും കോൺഗോയും ഉൾപ്പെടെ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വ്യാപനം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിച്ചത്. എബോള വൈറസിന്റെ വിവിധ വകഭേദങ്ങളിൽ അപൂർവമായ ബുണ്ടിബുഗ്യോ ഉൾപ്പെടുന്നതായി വിദഗ്ധർ പറയുന്നു.
എബോള രോഗം ബാധിച്ച വ്യക്തികളുടെ രക്തം, സ്രവങ്ങൾ എന്നിവയിലൂടെ പകരുന്ന ഗുരുതരമായ വൈറസ് രോഗമാണ്. 2 മുതൽ 21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാം. പനി, തലവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ മുതൽ ഗുരുതരാവസ്ഥയിൽ രക്തസ്രാവവും അവയവ തകരാറും വരെ സംഭവിക്കാം.
രോഗബാധിതരുമായി സമ്പർക്കം ഒഴിവാക്കുക, ശരിയായ മുൻകരുതൽ നടപടികൾ പാലിക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗങ്ങൾ.






