ഓപ്പറേഷൻ തൂഫാൻ സർക്കാരിനെ തന്നെ തിരിഞ്ഞുകൊത്തുന്നു. ലഹരിക്കേസിൽ മുഖ്യമന്ത്രി വിഡി സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിലായെന്ന വാർത്തയാണ് ഇന്നത്തെ ഹൈലൈറ്റ്. ലക്ഷങ്ങൾ വിലയുള്ള എംഡിഎംഎയുമായി കാസർകോട് കാലിക്കടവിൽ പിടിയിലായത് സജീവ യൂത്ത് കോൺഗ്രസ് പ്രവർത്തകർ. അക്കൂട്ടത്തിലെ പ്രധാനി ഹുസൈൻ മുസാഫിർ എന്ന കെ എച്ച് മുഹമ്മദ് ഹുസൈൻ ‘ടീം വി ഡി സതീശൻ’ എന്ന സമൂഹമാധ്യമ പേജിന്റെ കോ–ഓർഡിനേറ്ററും സതീശനുമായി ഏറെ വ്യക്തിബന്ധമുള്ള ആളുമാണ് എന്ന വാർത്ത അൽപ്പം ഞെട്ടലുളവാക്കുന്നത് തന്നെയാണ്. ഇതിനോടകം തന്നെ ആരോപണങ്ങളിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സർക്കാരിനെ സംബന്ധിച്ച് കൂനിന്മേൽ കുരുവെന്നോണമാണ് ഈ കേസ് ഉണ്ടായിരിക്കുന്നത്.
സതീശൻ സാറിന്റെ ‘പിള്ളേരെ’ രമേശൻ സാറിന്റെ പോലീസ് പൊക്കി എന്നാണ് ഈ സംഭവത്തെ പരിഹസിച്ച് DYFI സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്ത് വന്നത്. രമേശന്‍ സാറിന്റെ തൂഫാന്‍ പൊളിക്കാന്‍ സതീശന്‍ സാര്‍ ഇറക്കിവിട്ടവരാണോ ഇവരെന്നും സനോജ് ചോദിക്കുന്നുണ്ട്. ഒരു വശത്ത് ഓപ്പറേഷൻ തൂഫാനുമായി രമേശ് ചെന്നിത്തല ലഹരിയുടെ വേരറുക്കാൻ പ്രയത്നിക്കുമ്പോൾ മറുവശത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ കയറിയിറങ്ങുകയും സെൽഫി എടുക്കുകയും ചെയ്യുന്ന ഒരാൾ ഇത്രയധികം രാസലഹരിയുമായി പിടിയിലാകുന്നത് എന്ന വിരോധാഭാസം തന്നെയാണ് ഈ സംഭവത്തെ ഗൗരവതരമാക്കുന്നതും. കഴിഞ്ഞ അഞ്ചു വർഷവും പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശന്റെ സോഷ്യൽ മീഡിയ നിയന്ത്രിച്ചിരുന്നയാളാണ് ഇയാൾ എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ദിക്കുന്നു. ഇയാളുടെ സ്വന്തം സോഷ്യൽ മീഡിയ പ്രൊഫൈലിൽ ‘വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്റർ’ എന്ന് രേഖപ്പെടുത്തിയിരുന്നത്രേ. അതുമാത്രമല്ല…‘ലീഡർ വി.ഡി. സതീശൻ’ എന്ന ഗ്രൂപ്പിന്റെ അഡ്മിനും, സതീശനെ പ്രമോട്ട് ചെയ്യുന്ന വീഡിയോകൾ സ്ഥിരമായി പങ്കുവെക്കുന്നയാളുമാണെന്ന വിവരങ്ങളും പുറത്തുവരുന്നു…!
ഇയാൾക്കൊപ്പം എറണാകുളം വെങ്ങോല സ്വദേശികളായ പി എ അബ്ദുൾ സലാം, പി എ അബ്ബാസ് എന്നിവരെയും പിടികൂടിയിട്ടുണ്ട്. പിടിയിലായവരെല്ലാം സജീവ കോൺഗ്രസ് പ്രവർത്തകർ തന്നെ. വെങ്ങോല പഞ്ചായത്തിലെ 142-ാം ബൂത്ത് പ്രസിഡന്റായിരുന്നു ഹുസൈന്‍. മുഹമ്മദ് ഹുസൈന്‍ കോണ്‍ഗ്രസിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിലും പങ്കെടുത്തിരുന്നു. മുമ്പ് ഹുസൈന്റെയും സലാമിന്റെയും വീട്ടില്‍ വി ഡി സതീശന്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഏകദേശം 7 ലക്ഷം രൂപയോളം വില വരും ഇവരുടെ കയ്യിൽ നിന്നും പിഠിച്ച മയക്കുമരുന്നിന്.
പെരുമ്പാവൂരിൽ യൂത്ത് കോൺഗ്രസ് വെങ്ങോല പഞ്ചായത്ത് 142–ാംബൂത്ത് കമ്മിറ്റി പ്രസിഡന്റുകൂടിയായ ഇയാളുടെ വീട്ടിൽ പ്രതിപക്ഷനേതാവായിരിക്കെ സതീശൻ വിരുന്നിനെത്തിയിരുന്നു. ഈ വിരുന്നിന്റെ ദൃശ്യങ്ങൾ ഇയാളുടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ സതീശനൊപ്പമുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും മുഹമ്മദ് ഹുസൈൻ ഫേസ്‌ബുക്ക് അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് അറയ്ക്കപ്പടി വലിയകുളം യൂണിറ്റ് ‘ലഹരിക്കെതിരെ നാടുണരുന്നു’ മുദ്രാവാക്യത്തോടെ 2025 ഒക്‌ടോബർ 19ന് സംഘടിപ്പിച്ച പ്രഭാതനടത്തം പരിപാടിയിൽ ഇയാളെയാണ് ജാഥാ ക്യാപ്റ്റനാക്കിയത്. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് രാജു മാത്താറയുടെ കൈയിൽനിന്നാണ് പതാക ഏറ്റുവാങ്ങിയത്.
‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂരിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ റോഡ് ഷോയിൽ മുഹമ്മദ് ഹുസൈൻ പങ്കെടുത്തിരുന്നുവത്രേ. അന്ന് ഇയാൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കലിലും പങ്കാളിയായി. അതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ‘ഇപ്പോൾ കേരളത്തിനൊരു ആഭ്യന്തരമന്ത്രിയുണ്ടെന്ന് അഭിമാനിക്കാം’ എന്നായിരുന്നു അന്നത്തെ കുറിപ്പ്. ഇപ്പോൾ അതേ തൂഫാനിലാണ് ഇയാളും കൂട്ടാളികളും കുടുങ്ങിയിരിക്കുന്നത്.
പിടിയിലായ പി എ അബ്ദുൾസലാമും പി എ അബ്ബാസും യൂത്ത് കോൺഗ്രസിന്റെ സജീവപ്രവർത്തകരാണ്. പെരുമ്പാവൂരിൽ നിന്ന് സ്വിഫ്റ്റ് കാറിൽ എംഡിഎംഎയുമായി കാസർകോട്ടേ യ്‌ക്ക് പുറപ്പെട്ട ഇവർ ചന്തേര പൊലീസിന്റെ വാഹന പരിശോധനയിലാണ് പിടിയിലായത്. കർണാടകത്തിൽനിന്ന് കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ എത്തിക്കുന്ന പ്രധാന കണ്ണികളാണിവർ.
എംഡിഎംഎ കാസർകോട്ടേക്ക് വിതരണത്തിന് കൊടുത്തുവിട്ട പെരുമ്പാവൂർ സ്വദേശി സൈനുൽ ആബിദിനെ പെരുമ്പാവൂരിൽ അന്വേഷകസംഘം പിടികൂടിയിട്ടുണ്ട്. മുഖ്യമന്ത്രി വിഡി സതീശനിൽ ഒതുങ്ങുന്നതല്ല ഇവരുടെ യുഡിഎഫ് ബന്ധം. മുഹമ്മദ് ഹുസൈൻ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഇതിനൊപ്പം പുറത്ത് വന്നിട്ടുണ്ട്. അതിനെല്ലാം പുറമെ കോൺഗ്രസിന്റെ മറ്റു ഉന്നതനേതാക്കൾക്കൊപ്പമുള്ള വീഡിയോകൾ പ്രതികൾ സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. മറ്റൊരു പ്രതി അബ്ദുൾ സലാം കുഞ്ഞാലിക്കുട്ടിക്കൊപ്പം നിയമസഭയിലെത്തിയ ദൃശ്യങ്ങളും പുറത്തുവന്നതായി റിപ്പോർട്ടുകൾ പറയുന്നു.
ചില ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. രാഷ്ട്രീയ ബന്ധങ്ങള്‍ക്കപ്പുറം ഇവര്‍ക്ക് നേരത്തേ തന്നെ ഇത്തരം ഇടപാടുകളുണ്ടായിരുന്നോ…? ഇത്രയും അടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരാളെക്കുറിച്ച് വി ഡി സതീശന് ഒന്നും അറിയില്ലായിരുന്നോ…? പോലീസ് പിടികൂടുന്നതിന് മുമ്പ് തന്നെ രണ്ട് ജില്ലകളില്‍ ലഹരി വിതരണം ഇവര്‍ നടത്തിയെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. അങ്ങനെയെങ്കിൽ ഇത് വെറുമൊരു ലഹരിക്കേസ് മാത്രമായി അവസാനിക്കേണ്ട വിഷയമല്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ പോലും പിടിപാടുള്ള ലഹരി മാഫിയാ സംഘത്തിന്റെ അടിവേരുകള്‍ പുറത്തുകൊണ്ട് വരേണ്ടത് അത്യാവശ്യമാണ്.
മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് ഇത്തരം ആൾക്കാരെ കൂടെകൂട്ടും എന്ന് കരുതാൻ വയ്യ. കൂടെ നിന്ന് ഫോട്ടോ എടുത്തതു കൊണ്ട് എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ എന്നും അർത്ഥമില്ല. എങ്കിലും ചില കാര്യങ്ങൾ പറയാതെ വയ്യ, കൂടുതൽ ജനകീയനാകാനുള്ള തിരക്കിൽ കാണുന്ന എല്ലാവരേയും തന്റെ ഓഫീസിൽ കയറിയിറങ്ങാൻ അനുവദിച്ചാൽ ഇങ്ങനെ വലിയ രീതിയിൽ ആരോപണങ്ങൾക്ക് മറുപടി പറയേണ്ടതായി വരും. ചെറിയൊരു അശ്രദ്ധ ഒരു സർക്കാരിനെ തന്നെ തകർക്കും എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രിയടക്കമുള്ള എല്ലാ മന്ത്രിമാരും ശ്രദ്ധിക്കണം.
പ്രത്യക്ഷത്തിൽ ജോലിയോ ബിസിനസോ ഇല്ലാതെ, വിലപിടിപ്പുള്ള വസ്ത്രങ്ങൾ ധരിച്ച്, വിലയേറിയ വാച്ച് കെട്ടി, ലക്ഷത്തിൻ്റെ കണ്ണടയും വെച്ച്, കോടികൾ ചിലവാക്കി വീടും പണിത്, മക്കളെ ഇൻ്റർനേഷണൽ വിദ്യാലയങ്ങളിൽ അയച്ച്, കാറിൽ വിലസി നടന്ന്, മന്ത്രിമാരോടും നേതാക്കളോടും പരിച്ചയപ്പെട്ട് കൂടെക്കൂടുന്ന പൊതുപ്രവർത്തകരെയും അല്ലാത്തവരെയും ഇക്കാലത്ത് സൂക്ഷിക്കണം. അവർ സ്ഥലത്തെ പള്ളി, അമ്പലം, ചർച്ച്, ഉൽസവം, നേർച്ച, പള്ളിപ്പെരുന്നാൾ എന്നിവയുടെയെല്ലാം ഭാരവാഹികളായും ഉണ്ടാകും. ഈ നല്ല പിള്ള ഇമേജിന്റെ മറവിലായിരിക്കും ഇവരുടെ മറ്റ് വ്യവഹാരങ്ങളെല്ലാം.
പോലീസുകാർക്കും ഇത്തരക്കാരുടെ മേൽ ഒരു കണ്ണുവേണം. സോഴ്സില്ലാതെ പണം കൊണ്ട് അമ്മാനമാടുന്നവരുടെ പട്ടിക ഓരോ സ്റ്റേഷൻ കേന്ദ്രീകരിച്ചും പോലീസ് തയ്യാറാക്കിയാൽ മയക്കുമരുന്നിൻ്റെയും കള്ളക്കടത്തിൻ്റെയും വട്ടിപ്പലിശയുടെയും പ്രഭവ കേന്ദ്രങ്ങൾ എളുപ്പത്തിൽ കണ്ടെത്താനാകും. ഇത്തരം “കൺകെട്ട് പണക്കാരെ” അകറ്റി നിർത്താതെ മുഖ്യമന്ത്രിയും മന്ത്രിമാരും കൂടെക്കൊണ്ടു നടന്നാൽ മര്യാദക്കാർക്കും തെറ്റായ വഴി പിന്തുടരാൻ അത് വലിയ പ്രചോദനമാകും. ഒരു കേഡർ സമ്പ്രദായത്തിന്റെ അഭാവം മൂലം പൊതുവെ വലതുപക്ഷ രാഷ്ട്രീയം ഇത്തരം തട്ടിപ്പുകാരെ കൊണ്ടും തരികിടക്കാരെക്കൊണ്ടും നിറഞ്ഞതാണെന്ന ആക്ഷേപം ആളുകൾക്കിടയിൽ ഉള്ളതാണ്. പത്ത് വർഷത്തോളം കാര്യമായി ഒന്നും ചെയ്യാനില്ലാതെ ഇരുന്ന ഇത്തരക്കാരിൽ പലരും അധികാരം കിട്ടിയതോടെ പത്തി വിടർത്തിയിട്ടുണ്ട്.
ഈ കേസിൽ മറ്റൊരു ആരോപണവും ഉയരുന്നുണ്ട്. ഇവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കൊടുത്ത വാർത്ത സോഷ്യൽ മീഡിയയിൽ നിന്ന് മെറ്റയെ കൊണ്ട് സർക്കാർ റിമൂവ് ചെയ്യിപ്പിച്ചെന്ന് ആരോപണം ഉന്നയിച്ചിരിക്കുകയാണ് റിപ്പോർട്ടർ ചാനൽ. ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയാത്ത വിധത്തില്‍ വാര്‍ത്ത ഫേസ്ബുക്ക് നിയന്ത്രിച്ചിരിക്കുകയാണ്. ഐടി റൂളിന്റെ ദുരുപയോഗമാണ് മെറ്റ നടത്തിയിരിക്കുന്നതെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണിതെന്നും ചാനൽ ആരോപിക്കുന്നു.
കലാപാഹ്വാനം, മതസ്പര്‍ധ പോലുള്ള പോസ്റ്റുകള്‍ റിമൂവ് ചെയ്യിപ്പിക്കാന്‍ വേണ്ടിയുള്ള വഴി ഉപയോഗിച്ചാണ് ഇവിടെ ഈ വാർത്തകളും റിമൂവ് ചെയ്തിരിക്കുന്നത്. നേരത്തെ, കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ ധാരാളം ആരോപണങ്ങൾ നിലനിൽക്കുന്ന വിഷയമാണിത്. ഇപ്പോൾ ആ വഴിയെ തന്നെയാണോ കേരളത്തിലെ യുഡിഎഫ് സർക്കാരും പോകുന്നതെന്ന സംശയം ബലപ്പെടുന്നു.


