കണ്ണൂർ: ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം പക്ഷാഘാതത്തെ തുടർന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മാനസിക സമ്മർദ്ദവും പക്ഷാഘാതത്തിന് കാരണമാകാമെന്നാണ് പൊലീസിന് ലഭിച്ച മെഡിക്കൽ റിപ്പോർട്ടിലെ സൂചന.
ചൊക്ലിയിൽ നിന്ന് പിണറായിയിലേക്ക് സ്ഥലംമാറ്റിയതുമായി ബന്ധപ്പെട്ട മാനസിക ബുദ്ധിമുട്ടാണ് ദീപ ലേഖ കുഴഞ്ഞുവീഴാൻ കാരണമായതെന്നാണ് എൻജിഒ യൂണിയന്റെ ആരോപണം. 52കാരിയായ ദീപ ലേഖ ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെ ചൊക്ലി പഞ്ചായത്ത് ഓഫീസിൽ കുഴഞ്ഞുവീഴുകയായിരുന്നു.
പിണറായിയിലേക്ക് സ്ഥലംമാറ്റിയുള്ള ഉത്തരവ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചുകൊണ്ടിരിക്കെയാണ് ദീപ ലേഖ കുഴഞ്ഞുവീണതെന്നാണ് വിവരം.
ആറ് മാസം മുമ്പാണ് ദീപ ലേഖ ചൊക്ലിയിലെത്തിയത്. എൻജിഒ യൂണിയൻ പ്രവർത്തക കൂടിയായിരുന്ന ഇവരെ രണ്ടാഴ്ച മുമ്പ് മട്ടന്നൂരിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയിരുന്നു. വാഹനാപകടത്തെ തുടർന്നുണ്ടായ പരിക്ക് ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ആദ്യ ഉത്തരവ് റദ്ദാക്കിയെങ്കിലും പിന്നീട് പിണറായിയിലേക്ക് സ്ഥലംമാറ്റുകയായിരുന്നു.
ദീപ ലേഖയുടെ മൃതദേഹം ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു. മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് എൻജിഒ യൂണിയൻ പ്രവർത്തകർ പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചു.
സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി നൽകുമെന്ന് എൻജിഒ യൂണിയൻ കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു.


