തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കുടുംബം തങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും പങ്കുവെച്ചതായി അദ്ദേഹം പറഞ്ഞു. കുടുംബത്തിന് ആവശ്യമായ തുടർ സംരക്ഷണം സർക്കാർ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് സംഭവിക്കാൻ പാടില്ലാത്ത വീഴ്ചകളുണ്ടായെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം. ഇത്തരം വീഴ്ചകൾ ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടം സംഭവിച്ച ആദ്യഘട്ടത്തിൽ ചെയ്യേണ്ട പല കാര്യങ്ങളും സർക്കാർ ചെയ്തില്ലെന്നും ദുരന്തസാഹചര്യങ്ങളിൽ എങ്ങനെ ഇടപെടണമെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് വ്യക്തതയില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഗൗതം കൃഷ്ണയുടെ സഹോദരന് കെഎംഎംഎല്ലിൽ ജോലി നൽകുക, കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കുക, കുടുംബത്തിന് ഭവനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിപക്ഷ നേതാവ് മുന്നോട്ടുവച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്ര ഏജൻസികളുടെ സഹായം തേടുന്നതുമായി ബന്ധപ്പെട്ട് എംഎൽഎ രാജീവ് ചന്ദ്രശേഖർ നടത്തിയ പ്രസ്താവനയെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ കേന്ദ്ര ഏജൻസികൾ ഇടപെടുമെന്നും ഇതിനായി മറ്റ് രാഷ്ട്രീയ പാർട്ടികളുടെ സഹായം തേടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജൻസികളെ വിളിക്കാൻ ഒരു മന്ത്രി തന്നോട് ആവശ്യപ്പെട്ടെന്ന രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. മുൻകാലങ്ങളിലും സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം കേന്ദ്ര ഏജൻസികൾ സജീവമായി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് 12 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നത്. വിഴിഞ്ഞം സ്വദേശി ജോൺ, അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ, നീണ്ടകര സ്വദേശി ഗൗതം കൃഷ്ണ എന്നിവരെയാണ് കാണാതായത്.
തിരച്ചിൽ കാര്യക്ഷമമല്ലെന്നാരോപിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിലെ വീഴ്ചകളാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. അപകടം നടന്ന് ഒരാഴ്ച പിന്നിട്ട ശേഷമാണ് സംഭവസ്ഥലത്ത് മുങ്ങൽ വിദഗ്ധർ എത്തിയതെന്നും വിമർശനം ഉയർന്നിരുന്നു. വിഷയത്തിൽ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും ആദ്യഘട്ടത്തിൽ പ്രതികരിക്കുന്നതിലെ കാലതാമസവും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.


