പാലക്കാട്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ ഭരണസമിതികളിൽ അധ്യക്ഷ, ഉപാധ്യക്ഷസ്ഥാനങ്ങളിലേക്ക് ആരെത്തുമെന്നതിനെക്കുറിച്ച് ചർച്ച സജീവമാവുന്നു. ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ ടി.എം. ശശി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. പല്ലശ്ശന ഡിവിഷനിൽ നിന്ന് 7,085 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കൊല്ലങ്കോട് ഡിവിഷനെ പ്രതിനിധീകരിക്കുന്ന എൻ. സരിത സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. ഇരുവരുമാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലേക്ക് പരിഗണിക്കപ്പെടാൻ ഇടയുള്ളവർ.
യുവത്വവും പരിചയസമ്പന്നതയും കൂടിച്ചേർന്നതാണ് ജില്ലാ പഞ്ചായത്തിന്റെ ഭരണസമിതി. ഭരണപക്ഷത്തെന്നതുപോലെ പ്രതിപക്ഷത്തും കഴിവുതെളിയിച്ച യുവപ്രവർത്തകർ എത്തുന്നുവെന്നത് ഇത്തവണത്തെ സവിശേഷതയാണ്. ഇടതുപക്ഷം മാത്രം ഭരിച്ച പാലക്കാട് ജില്ലാ പഞ്ചായത്തിൽ ഇതാദ്യമായാണ് ശക്തമായ പ്രതിപക്ഷ സാന്നിധ്യം ഉണ്ടാവുന്നത്. ഇതുവരേക്കും ഒറ്റ അക്കത്തിൽ ഒതുങ്ങുന്ന പ്രതിപക്ഷമായിരുന്നു ഉണ്ടായിരുന്നത്.
ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ എന്നിവിടങ്ങളിലെ സാരഥികളെ സംബന്ധിച്ച ചിത്രം രണ്ടുനാൾക്കകം തെളിയും. 20 വരെയാണ് നിലവിലുള്ള ഭരണസമിതികളുടെ കാലാവധി. 21-ന് പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും.






