തൃശ്ശൂർ: കുന്നംകുളം വിദ്യാലയത്തിലെ ഏഴോളം ആൺകുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അധ്യാപകനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശി ഇരട്ടപ്പിലാക്കൽ വീട്ടിൽ 23 വയസ്സുള്ള മുൻസാഫിറിനെയാണ് പോലീസ് പിടികൂടിയത്. അറബിക് അധ്യാപകനായിരുന്ന പ്രതി, ആൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിന്റെ ചുമതലയും വഹിച്ചിരുന്നു. ഈ സ്ഥാനദുരുപയോഗം ചെയ്താണ് കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കിയതെന്നാണ് പരാതി.
കുട്ടികൾ അധികൃതരോട് വിവരം അറിയിച്ചതിനെ തുടർന്ന് ഒരാഴ്ച മുൻപ് തന്നെ പ്രതിയെ സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് കുട്ടികൾ ചൈൽഡ് ലൈനിൽ പരാതി നൽകുകയും, ചൈൽഡ് ലൈൻ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.






