കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തിൽ ടിഎംസി പശ്ചിമ ബംഗാളിലെ എല്ലാ പാർട്ടി കമ്മിറ്റികളും പിരിച്ചുവിട്ടു. പാർട്ടിയുടെ സംഘടനാ ഘടനയും പ്രവർത്തന രീതികളും സമഗ്രമായി വിലയിരുത്തി പുനഃസംഘടിപ്പിക്കാനാണ് തീരുമാനം.
പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ പിന്തുണച്ച് 58 എംഎൽഎമാർ നിയമസഭാ സ്പീക്കറെ സമീപിച്ചതിന് പിന്നാലെയാണ് ഈ നിർണായക നടപടി. പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും നേതൃത്വത്തിനെതിരായ വിമർശനങ്ങളും ശക്തമായ സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ ഇടപെടൽ.
സാമൂഹിക മാധ്യമമായ ‘എക്‌സ്’ വഴിയാണ് ടിഎംസി തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. പശ്ചിമ ബംഗാളിലെ എല്ലാ കമ്മിറ്റികളും പോഷക സംഘടനകളും അടിയന്തരമായി പിരിച്ചുവിടുന്നതായി പ്രസ്താവനയിൽ വ്യക്തമാക്കി. എല്ലാ തലങ്ങളിലുമുള്ള പ്രവർത്തനങ്ങളുടെ അവലോകനത്തിനുശേഷം പുതിയ സംഘടനാ ഘടന പ്രഖ്യാപിക്കുമെന്നും പാർട്ടി അറിയിച്ചു.
പാർട്ടിയെ ശക്തിപ്പെടുത്തുകയും ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ പുതിയ ഊർജവും ദിശാബോധവും നൽകുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ടിഎംസി വ്യക്തമാക്കി. സമീപ വർഷങ്ങളിൽ പാർട്ടി നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിക്കിടെയാണ് ഈ നടപടിയെന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.






