കോട്ടയം: ഒരു വാർഡ്, മൂന്ന് ജനപ്രതിനിധികൾ. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് അപൂർവമായ ഒരു രാഷ്ട്രീയ നേട്ടത്തിന് സാക്ഷിയാകുന്നു. പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗ്രേസിക്കുട്ടി എബ്രാഹം ഉൾപ്പെടെ മൂന്ന് ജനപ്രതിനിധികൾ ഒരേ വാർഡിലെ സ്ഥിരതാമസക്കാരാണെന്ന പ്രത്യേകതയാണ് ഈ വാർഡിനെ ശ്രദ്ധേയമാക്കുന്നത്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച് പ്രസിഡന്റ് പദവിയിലെത്തിയ ഗ്രേസിക്കുട്ടി എബ്രാഹത്തിനൊപ്പം, പതിമൂന്നാം വാർഡിലെ ജനപ്രതിനിധിയും മുൻ പഞ്ചായത്ത് അംഗവുമായ തുളസിദാസ് (സി.പി.എം), പത്താം വാർഡിൽ നിന്ന് കേരള കോൺഗ്രസ് (യു.ഡി.എഫ്) സ്ഥാനാർത്ഥിയായി വിജയിച്ച ജോസ്മോൻ ജേക്കബ് എന്നിവരാണ് പതിനാലാം വാർഡിലെ താമസക്കാരായ മറ്റു പ്രതിനിധികൾ.
ഇതിൽ 23 വയസ്സുകാരനായ ജോസ്മോൻ ജേക്കബിന്റെ കന്നി വിജയവും വാർഡിന് അഭിമാനമായി. വ്യത്യസ്ത രാഷ്ട്രീയ ചേരികളിൽ നിൽക്കുമ്പോഴും പഞ്ചായത്തിന്റെ വികസന കാര്യങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒത്തൊരുമിച്ച് പ്രവർത്തിക്കാനാണ് മൂവരുടെയും തീരുമാനം. ഒരു ചെറിയ പ്രദേശത്തുനിന്നുതന്നെ ഭരണ- വികസന രംഗങ്ങളിൽ സജീവമായ മൂന്ന് ജനപ്രതിനിധികൾ ഉയർന്നു വന്നത് മരങ്ങാട്ടുപിള്ളി പഞ്ചായത്തിന് പുതിയ പ്രതീക്ഷകളും ഉണർവുമാണ് നൽകുന്നതെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു.




