കോട്ടയം: ആറ് പതിറ്റാണ്ടുകാലം കുറവിലങ്ങാടിന്റെ കലാസാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന പ്രമുഖ അധ്യാപകനും കലാകാരനുമായ സി.എം. കുര്യൻ (വടക്കേക്കര മാസ്റ്റർ) അന്തരിച്ചു. നാടക സംവിധായകൻ, കവി, ഗാനരചയിതാവ്, കഥാപ്രസംഗകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം നാടിന് തീരാനഷ്ടമാണ്.
വിദ്യാർത്ഥി കാലഘട്ടത്തിൽ നടനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് സൺഡേ സ്കൂളുകൾക്കും വിവിധ സംഘടനകൾക്കുമായി നിരവധി നാടകങ്ങൾ സംവിധാനം ചെയ്തു. സി.എൽ. ജോസിന്റെ നാടകങ്ങൾക്കൊപ്പം സ്വന്തമായി രചിച്ച നിരവധി ലഘുനാടകങ്ങളും അദ്ദേഹം വേദികളിലെത്തിച്ചിട്ടുണ്ട്. പള്ളികളുമായി ബന്ധപ്പെട്ട് നടന്ന നാടകങ്ങളിലെ ഹൃദയസ്പർശിയായ ഗാനങ്ങൾ മാസ്റ്ററുടെ തൂലികയിൽ നിന്നുള്ളവയായിരുന്നു.
യൗവനകാലത്ത് കഥാപ്രസംഗ കലയിൽ ശ്രദ്ധേയനായിരുന്ന അദ്ദേഹം കേരളത്തിലുടനീളം നിരവധി വേദികളിൽ പ്രകടനം കാഴ്ചവെച്ചു. ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി അദ്ദേഹം രചിച്ച കവിതകൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
കലാ-സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കെ.സി.ബി.സി. അവാർഡ്, സി.ജെ. മാടപ്പാട്ട് അവാർഡ്, കർമ്മല കുസുമം അവാർഡ്, വർഗീസ് ജെ. മാളിയേക്കൽ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് (31-12-2025, ബുധൻ) ഉച്ചകഴിഞ്ഞ് 3:30-ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദൈവാലയത്തിൽ നടക്കും.










