കോഴിക്കോട്: ദൃശ്യ വധക്കേസിലെ പ്രതിയായ വിനീഷ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടിട്ട് നാല് ദിവസം പിന്നിട്ടിട്ടും ഇയാളെ കണ്ടെത്താനായിട്ടില്ല. പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്. സ്വദേശമായ പെരിന്തൽമണ്ണയിലോ ബന്ധുക്കളുടെ ഇടയിലോ ഇയാൾ എത്തിയിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
വിനീഷിന് പുറത്തുനിന്ന് സഹായം ലഭിച്ചതായി ഇതുവരെ തെളിവുകളില്ലെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടില്ല. ഇതിന്റെ ഭാഗമായി വിനീഷിനെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഉൾപ്പെടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ശുചിമുറിയുടെ ചുമർ തുരന്ന് വിനീഷ് രക്ഷപ്പെട്ടത്. ഇത് വിനീഷ് രക്ഷപ്പെടുന്ന രണ്ടാം സംഭവമാണെന്ന് പൊലീസ് അറിയിച്ചു. നേരത്തെ കണ്ണൂർ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായി കഴിയുകയായിരുന്ന ഇയാളെ മാനസിക പ്രശ്നങ്ങളെ തുടർന്ന് ഡിസംബർ 10നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.






