കോട്ടയം: ശബരിമല അയ്യപ്പൻമാരുടെ തിരക്കു മൂലം എരുമേലിയിൽ ഇന്നലെ പുലർച്ചെ മുതൽ രാവിലെ ഒൻപത് വരെ ടൗണിൽ ഗതാഗതം മുടങ്ങി. ടൗണിലേക്കുള്ള റോഡിൽ പല ഇടങ്ങളിലും വാഹനങ്ങൾ പിടിച്ചിടുന്ന സ്ഥിതിയാണ് ഉണ്ടായത്. ചന്ദനക്കുടം,പേട്ട തുള്ളൽ തുടങ്ങിയവ നടക്കുന്ന വരുംദിവസങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണു സാധ്യത.
എന്നാൽ ടൗണിൽ ഗതാഗതക്കുരുക്ക് വർധിക്കുമ്പോൾ മറ്റ് പ്രധാന റോഡുകളിലേക്ക് പോകാനുള്ള രണ്ടു വഴികൾ നന്നാക്കിയാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് നാട്ടുകാർ പറയുന്നു. ടൗണിൽ തിരക്കേറുമ്പോൾ ഉപയോഗിക്കാൻ കഴിയുന്ന സമാന്തര വഴികളായ കാരിത്തോട്, ഒഴക്കനാട് റോഡുകൾ തകർന്നതാണ് കൂടുതൽ ദുരിതത്തിന് കാരണമായത്.
ഈ രണ്ടു റോഡുകളും പുനരുദ്ധാരണം നടത്താൻ പദ്ധതി ആയെങ്കിലും നിർമാണം വൈകുകയാണ്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ റോഡ് ടാർ ചെയ്യാൻ കഴിഞ്ഞാൽ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയും.
കൂടാതെ എരുമേലി ടൗൺ ഒഴിവാക്കി കനകപ്പലം, ചേനപ്പാടി, ഒരുങ്കൽ കടവ് വഴി വെച്ചുചിറ, മുക്കൂട്ടുതറ റാന്നി മണിമല, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലേക്ക് പോകാൻ കഴിയുന്ന റോഡാണ് ഒഴക്കനാട് റോഡ്. ഈ റോഡും തകർന്ന് ഗതാഗതയോഗ്യമല്ലാതായി.






