തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവനെതിരായ അന്വേഷണം കൂടുതൽ ശക്തമാകുന്നു. ദ്വാരപാലക ശിൽപ്പവുമായി ബന്ധപ്പെട്ട കേസിലും തന്ത്രിയെ പ്രതി ചേർക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കും.
ദേവസ്വം മാനുവൽ ലംഘിക്കാൻ തന്ത്രി കൂട്ടുനിന്നുവെന്നും, സ്വർണം ചെമ്പാക്കിയതുമായി ബന്ധപ്പെട്ട മഹസ്സറിൽ അദ്ദേഹം ഒപ്പുവച്ചതായും, യുബി ഗ്രൂപ്പ് സ്വർണം പൂശിയെന്ന കാര്യത്തിൽ തന്ത്രിക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
ദേവസ്വം മാനുവലിൽ തന്ത്രിയുടെ ഉത്തരവാദിത്വങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും, അസി. കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനുള്ളതുപോലുള്ള ഉത്തരവാദിത്വങ്ങൾ തന്ത്രിക്കുമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിൽ ഇതുവരെ 11 പേരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.






