വാഷിങ്ടൺ: ഇന്ത്യയ്ക്ക് വെനസ്വേലൻ എണ്ണ വിൽക്കാൻ യുഎസ് തയ്യാറാണെന്ന് വൈറ്റ് ഹൗസ്. പുതിയതായി കൊണ്ടുവരുന്ന യുഎസ് നിയന്ത്രിത ചട്ടങ്ങൾ അനുസരിച്ചായിരിക്കും വ്യാപാരമെന്ന് ഒരു മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ സൂചിപ്പിച്ചതായാണ് റിപ്പോർട്ട്.
ഒട്ടുമിക്ക രാജ്യങ്ങൾക്കും വെനസ്വേലൻ എണ്ണ വിൽക്കാൻ യുഎസ് സന്നദ്ധമാണെന്ന ഊർജ സെക്രട്ടറി ക്രിസ്റ്റഫർ റൈറ്റിന്റെ അടുത്തകാലത്തെ പ്രസ്താവനകളും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടിയതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ വിപുലവും വർധിച്ചുവരുന്നതുമായ ഊർജ ആവശ്യങ്ങൾ കണക്കിലെടുത്ത് വെനസ്വേലൻ ക്രൂഡ് വാങ്ങൽ പുനരാരംഭിക്കാൻ അനുമതി നൽകുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ ഇപ്പോഴും ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ് വെനസ്വേലൻ എണ്ണയുടെ വിപണനം പുനരാരംഭിക്കുകയാണെങ്കിലും അത് കർശനമായ നിയന്ത്രണങ്ങളോടെയായിരിക്കുമെന്നും ഊർജ സെക്രട്ടറി ക്രിസ്റ്റഫർ റൈറ്റ് പറഞ്ഞു. യുഎസ് സർക്കാർ നേരിട്ടാണ് എണ്ണ വിപണനം ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ സംഭരിച്ചിട്ടുള്ള 30 ദശലക്ഷം മുതൽ 50 ദശലക്ഷം ബാരൽ വരെ വെനസ്വേലൻ എണ്ണ വിപണനം ചെയ്യാനാണ് യുഎസ് പദ്ധതിയിടുന്നതെന്ന് ന്യൂയോർക്കിൽ നടന്ന ഒരു ഊർജ സമ്മേളനത്തിൽ റൈറ്റ് വ്യക്തമാക്കി. തുടർന്ന് ഭാവിയിലെ ഉത്പാദനത്തിൽ നിന്നുള്ള എണ്ണ വിൽപ്പനയും തുടരുമെന്നും അദ്ദേഹം അറിയിച്ചു.










