പാലക്കാട്: ഡിസിസി അധ്യക്ഷനെതിരെ അപവാദ പോസ്റ്റർ; യൂത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ പാലക്കാട്: പാലക്കാട് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എ. തങ്കപ്പനെതിരെ അപവാദ പോസ്റ്റർ പതിച്ച കേസിൽ രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണാടി പഞ്ചായത്തിലെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സുജിത്തും സെക്രട്ടറിയുമായ വിഷ്ണുവുമാണ് പിടിയിലായത്.ജില്ലാ കോൺഗ്രസ് ഓഫീസിന് മുന്നിലും സമീപ പ്രദേശങ്ങളിലുമായി അപവാദ പോസ്റ്ററുകൾ പതിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
എതിർ രാഷ്ട്രീയ പാർട്ടികൾ തനിക്കെതിരെ അപവാദ പ്രചാരണം നടത്തുകയാണെന്നാരോപിച്ച് എ. തങ്കപ്പൻ പോലീസിൽ പരാതി നൽകിയിരുന്നു.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആളെ തിരിച്ചറിയാതിരിക്കാൻ മുഖം മറച്ചാണ് പ്രതികൾ പോസ്റ്റർ പതിച്ചത്. എന്നാൽ, സ്ഥലത്ത് നിന്ന് മാറിയ ശേഷം മുഖം മറച്ചത് മാറ്റിയതോടെ ഒരു സിസിടിവി ക്യാമറയിൽ വ്യക്തമായ ദൃശ്യങ്ങൾ പതിഞ്ഞു. ഇതാണ് പ്രതികളിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ തങ്കപ്പന് സീറ്റ് നൽകാനുള്ള നീക്കമാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. തങ്കപ്പൻ മത്സരിച്ചാൽ പാലക്കാട് സീറ്റ് കോൺഗ്രസിന് നഷ്ടപ്പെടുമെന്ന ധാരണയാണ് അപവാദ പ്രചാരണത്തിലേക്കും പോസ്റ്റർ പതിക്കുന്നതിലേക്കും നയിച്ചതെന്നാണ് ഇവരുടെ വിശദീകരണം.അറസ്റ്റിലായ പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടു.






