കൊൽക്കത്ത: കൊൽക്കത്തയിലെ ഐപാക് (I-PAC) ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. റെയ്ഡ് തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചും സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുമാണ് ഇ ഡി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്.
വ്യാഴാഴ്ചയാണ് കൊല്‍ക്കത്തയില്‍ രാഷ്ട്രീയ ഉപദേശക സ്ഥാപനമായ ഐ പാക് (I-PAC) ഓഫീസുകളില്‍ ഇ ഡി റെയ്ഡ് നടത്തിയത്.റെയ്ഡിനിടെ തങ്ങളുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും സുപ്രധാന രേഖകളും ഇ ഡി പിടിച്ചെടുത്തുവെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസും (ടിഎംസി) കോടതിയെ സമീപിച്ചിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിനെ രാഷ്ട്രീയമായി തകർക്കാനും പ്രവർത്തനങ്ങൾ വഴിതെറ്റിക്കാനും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന ആസൂത്രിത ശ്രമമാണിതെന്നാണ് ടിഎംസി ഹർജിയിൽ വാദിക്കുന്നത്.






