ഉത്തർപ്രദേശ്: ഉത്തർപ്രദേശില്‍ കുടുംബകലഹത്തിന് പിന്നാലെയുണ്ടായ ആക്രമണത്തില്‍ മൂന്ന് വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. ഭാര്യ ശിവാനി (32), മകൾ പാരി, എന്നിവരെയാണ് ആക്രമിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി 9 മണിക്കാണ് സംഭവം.
പൊലീസ് കോണ്‍സ്റ്റബിളായി ജോലി ചെയ്യുന്ന ഗൗരവ് കുമാർ, മകളെയും ഭാര്യയെയും കോടാലി കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം, ഗൗരവ് വാതില്‍ പുറത്തുനിന്ന് പൂട്ടി ഓടി രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.
വീട്ടുടമസ്ഥനിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഗുരുതരമായി പരുക്കേറ്റ അമ്മയെയും മകളെയും ബന്ദ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ കുട്ടി മരിച്ചു. കുമാർ ഭാര്യയ്ക്കും മകൾക്കുമൊപ്പം മാർക്കയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
രാത്രി വൈകി നടത്തിയ തിരച്ചിലിൽ, യമുന നദിയുടെ തീരത്ത് നിന്ന് കോൺസ്റ്റബിളിന്റെ മൊബൈൽ ഫോണ്‍ കണ്ടെടുത്തു. എന്നിരുന്നാലും, അയാൾ ഒളിവിൽ തുടരുകയാണെന്നും അയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.




