അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശ പ്രൊഫഷണലുകൾക്ക്, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ളവർക്ക് 2026 അതീവ വെല്ലുവിളികൾ നിറഞ്ഞ വർഷമായിരിക്കും എന്നതിൽ സംശയമില്ല. നമുക്കറിയാം, ഒരോ ദിവസവും അമേരിക്കയിലെ കുടിയേറ്റ നയങ്ങളിൽ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ഡോണാൾഡ് ട്രംപ് രണ്ടാം തവണ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ നിയമപരമായ കുടിയേറ്റം കുറയ്ക്കുന്നതിനായി കൊണ്ടുവന്ന നിയന്ത്രണങ്ങൾ 2026 ൽ കൂടുതൽ ശക്തമാകുമെന്നാണ് പപറത്തുവരുന്ന വിവരം.
വിസ റദ്ദാക്കലുകൾ വർദ്ധിക്കുന്നതും അപേക്ഷാ ഫീസിലെ വൻ വർദ്ധനവും ലോട്ടറി സമ്പ്രദായത്തിലെ മാറ്റങ്ങളും പ്രവാസി സമൂഹത്തിൽ ആശങ്ക പടർത്തുകയാണ്. 2024-ൽ 40,000 ആയിരുന്ന വിസ റദ്ദാക്കലുകൾ 2025-ൽ ഒരു ലക്ഷമായി ഉയർന്നത് വരാനിരിക്കുന്ന കടുത്ത നടപടികളുടെ സൂചനയാണ്.
പുതിയ എച്ച്-1ബി വിസകൾക്ക് പ്രതിവർഷം 1,00,000 ഡോളർ ഏകദേശം 83 ലക്ഷം രൂപ ഏർപ്പെടുത്താനുള്ള നീക്കമാണ് വിദേശ തൊഴിലാളികൾക്ക് നേരെയുള്ള ഏറ്റവും വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നത്. ഈ നിർദേശം നിലവിൽ കോടതിയുടെ പരിഗണനയിലാണ്. പ്രാബല്യത്തിൽ വന്നാൽ വിദേശ പ്രൊഫഷണലുകളെ സ്പോൺസർ ചെയ്യുന്നതിൽ നിന്ന് നിരവധി കമ്പനികൾ പിന്മാറാൻ സാധ്യതയുണ്ട്. ഇത്, 2026 മുതൽ എച്ച്-1ബി ലോട്ടറി സമ്പ്രദായത്തിൽ വലിയ മാറ്റം കൊണ്ടുവരും.
നിലവിലെ റാൻഡം നറുക്കെടുപ്പിന് പകരം ശമ്പളത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മുൻഗണന നൽകുക. കൂടുതൽ ശമ്പളമുള്ള സീനിയർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് വിസ ലഭിക്കാനുള്ള സാധ്യത 107 ശതമാനം വർദ്ധിക്കുമ്പോൾ, തുടക്കക്കാർക്കും കുറഞ്ഞ ശമ്പളമുള്ളവർക്കും ഇത് വലിയ പ്രതിസന്ധിയാകും.
അമേരിക്കയിൽ പഠനം പൂർത്തിയാക്കി ജോലിക്ക് ശ്രമിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കാണ് പുതിയ ലോട്ടറി സമ്പ്രദായം കൂടുതൽ ദോഷകരമാകുക. ഇവരിൽ ഭൂരിഭാഗവും കുറഞ്ഞ ശമ്പള വിഭാഗത്തിലാണ് വരുന്നത് എന്നതിനാൽ വിസ ലഭിക്കാനുള്ള സാധ്യത 15.29 ശതമാനമായി കുറയും. കൂടാതെ, ഒപ്റ്റിക്കൽ പ്രായോഗിക പരിശീലന (OPT) പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കവും വിദ്യാർത്ഥികളുടെ തൊഴിൽ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിക്കും.
വിദഗ്ധരായ വിദേശ തൊഴിലാളികളെ തനിക്ക് ആവശ്യമാണെന്ന് ട്രംപ് പരസ്യമായി പറയാറുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ഭരണകൂടം നടപ്പിലാക്കുന്ന നയങ്ങൾ ഇതിന് വിരുദ്ധമാണ് എന്നതാണ് സത്യം. സ്റ്റീഫൻ മില്ലറെപ്പോലെയുള്ള ട്രംപിന്റെ ഉപദേശകർ കുടിയേറ്റം പൂർണ്ണമായും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസ നിയമങ്ങൾ പരിഷ്കരിക്കുന്നത്. ഇത് വിദേശ പ്രൊഫഷണലുകൾക്കിടയിൽ വലിയ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്.
എച്ച്-1ബി വിസയുടെ ഭാവി ഇനി അമേരിക്കൻ കോടതികളുടെ കൈകളിലാണ്. ഫീസ് വർദ്ധനവിനെതിരെ യുഎസ് ചേംബർ ഓഫ് കൊമേഴ്സും കാലിഫോർണിയ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും ഇതിനകം കോടതിയെ സമീപിച്ചിട്ടുണ്ട്. വിദേശ അധ്യാപകരുടെ കുറവ് പരിഹരിക്കാൻ എച്ച്-1ബി വിസയെ ആശ്രയിക്കുന്ന കാലിഫോർണിയ പോലുള്ള സംസ്ഥാനങ്ങൾക്ക് ഈ ഫീസ് വർദ്ധനവ് താങ്ങാനാവില്ലെന്നാണ് വാദം. ഈ കേസുകളിലെ കോടതി വിധി വരാനിരിക്കുന്ന കുടിയേറ്റ നയങ്ങളിൽ നിർണ്ണായകമാകും.
2025-ലെ വിസ സ്റ്റാമ്പിംഗ് നിയമങ്ങളും സോഷ്യൽ മീഡിയ പരിശോധനകളും വിസ ഇന്റർവ്യൂകൾ നീണ്ടുപോകാൻ കാരണമായിട്ടുണ്ട്. ഇന്ത്യയിലെ പല ഉദ്യോഗാർത്ഥികൾക്കും 2026 ഒക്ടോബറിലും 2027-ലുമാണ് ഇപ്പോൾ ഇന്റർവ്യൂ തീയതികൾ ലഭിക്കുന്നത്. ഇത് വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നാട്ടിലേക്ക് വരാനോ കുടുംബത്തെ കാണാനോ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ചുരുക്കത്തിൽ, നിയമപരമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ 2026 അമേരിക്കയിലെ വിദേശ തൊഴിലാളികൾക്ക് കടുത്ത പരീക്ഷണങ്ങളുടെ വർഷമായിരിക്കുമെന്നതിൽ സംശയമില്ല.




