ബീഹാർ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ തന്റെ വിരൽത്തുമ്പിലാക്കിയ നിതീഷ് കുമാർ എന്ന അതികായൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് പടിയിറങ്ങുമ്പോൾ അത് ഒരു യുഗത്തിന്റെ അന്ത്യം കൂടിയാണ്. 1977-ൽ ഹർനൗട്ടിലെ കനത്ത പരാജയത്തിന് പിന്നാലെ പട്നയിലെ ഒരു കോഫി ഹൗസിലിരുന്ന്, മേശയിൽ തട്ടി താൻ ഒരുനാൾ മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുമ്പോൾ ചുറ്റുമുണ്ടായിരുന്നവർ അത് തോറ്റവന്റെ വെറും വീരവാദമായേ കണ്ടിട്ടുണ്ടാകൂ. എന്നാൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദധാരിയായ ആ യുവാവ് തന്റെ ജീവിതം രാഷ്ട്രീയത്തിനായി മാറ്റിവെക്കുകയായിരുന്നു. ജെപി പ്രസ്ഥാനത്തിന്റെ തീച്ചൂളയിൽ നിന്ന് വളർന്നുവന്ന നിതീഷിന് തന്റെ സമകാലികരായ ലാലു പ്രസാദ് യാദവിനെപ്പോലെയുള്ളവർ വളരെ വേഗത്തിൽ അധികാരത്തിന്റെ പടവുകൾ കയറുന്നത് നോക്കിനിൽക്കേണ്ടി വന്നു. എങ്കിലും നിശ്ചയദാർഢ്യവും തന്ത്രപരമായ നീക്കങ്ങളും അദ്ദേഹത്തെ പിൽക്കാലത്ത് ബീഹാറിന്റെ രാഷ്ട്രീയ വിധിയെഴുതുന്ന ചാണക്യൻ ആക്കി മാറ്റി.
തുടക്കകാലത്ത് തിരഞ്ഞെടുപ്പ് വിജയങ്ങൾ നിതീഷിനെ വിട്ടുനിന്നപ്പോഴും അദ്ദേഹം തളർന്നില്ല. 1985-ൽ ഹർനൗട്ടിൽ നിന്നുള്ള ആദ്യ വിജയം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവായി. ലാലു പ്രസാദ് യാദവ് പിന്നോക്ക വിഭാഗങ്ങളുടെയും ദളിതരുടെയും അനിഷേധ്യ നേതാവായി വളർന്നപ്പോൾ, നിതീഷ് കുമാർ വികസനത്തിന്റെയും ഭരണനൈപുണ്യത്തിന്റെയും രാഷ്ട്രീയമാണ് മുന്നോട്ടുവെച്ചത്. 2000-ൽ വെറും ഏഴു ദിവസത്തെ മുഖ്യമന്ത്രി പദം കൊണ്ട് സംതൃപ്തനാകേണ്ടി വന്നുവെങ്കിലും, തനിക്ക് ലഭിച്ച കേന്ദ്രമന്ത്രി സ്ഥാനങ്ങൾ അദ്ദേഹം ബീഹാറിന് വേണ്ടിയുള്ള കരുതലായി മാറ്റി. റെയിൽവേ, കൃഷി വകുപ്പുകൾ കൈകാര്യം ചെയ്തപ്പോൾ അദ്ദേഹം കാണിച്ച ഭരണപരമായ മികവ് പിൽക്കാലത്ത് മുഖ്യമന്ത്രി പദത്തിലേക്കുള്ള അദ്ദേഹത്തിന്റെ യോഗ്യതാ പത്രമായി മാറി. ദേശീയ രാഷ്ട്രീയത്തിൽ ബിജെപി വിരുദ്ധ ചേരിയെ ഒന്നിപ്പിക്കുന്നതിലും ‘ഇന്ത്യ’ മുന്നണിയുടെ രൂപീകരണത്തിലും നിതീഷ് കുമാർ വഹിച്ച പങ്ക് നിർണായകമായിരുന്നു. ചിതറിക്കിടന്ന പ്രതിപക്ഷ പാർട്ടികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ അദ്ദേഹം നടത്തിയ പ്രയത്നങ്ങൾ ഫലം കണ്ടിരുന്നെങ്കിൽ, ഒരുപക്ഷേ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ വരെ അദ്ദേഹം എത്തുമായിരുന്നു. എന്നാൽ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയതോടെ അദ്ദേഹം വീണ്ടും എൻഡിഎയുടെ ഭാഗമാവുകയായിരുന്നു.
അധികാരത്തിന് വേണ്ടിയുള്ള നിതീഷ് കുമാറിന്റെ ദാഹം പലപ്പോഴും രാഷ്ട്രീയ മര്യാദകളുടെ അതിർവരമ്പുകൾ ലംഘിക്കുന്നതായിരുന്നു. സ്വന്തം ആദർശങ്ങൾ പണയം വെച്ചും ബിജെപിയുമായി കൈകോർക്കാനും അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല. ബീഹാറിൽ ആര് വിജയിച്ചാലും മുഖ്യമന്ത്രി കസേരയിൽ താൻ തന്നെ ഇരിക്കണമെന്ന നിർബന്ധബുദ്ധി അദ്ദേഹത്തെ പലപ്പോഴും രാഷ്ട്രീയ ധാർമ്മികതയില്ലാത്ത നേതാവാക്കി ചിത്രീകരിച്ചു. 2005-ൽ പതിനഞ്ചു വർഷത്തെ ആർജെഡി ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് നിതീഷ് കുമാർ അധികാരമേറ്റത് ബീഹാറിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നായിരുന്നു. ക്രമസമാധാനം തകർന്നടിഞ്ഞ, ‘ഗുണ്ടാരാജ്’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരിക എന്ന വലിയ ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തത്. റോഡുകൾ, പാലങ്ങൾ, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിന് അദ്ദേഹം നൽകിയ മുൻഗണന ബീഹാറിന്റെ മുഖച്ഛായ മാറ്റി. പെൺകുട്ടികൾക്കായി അദ്ദേഹം നടപ്പിലാക്കിയ സൈക്കിൾ വിതരണ പദ്ധതിയൊക്കെ വിപ്ലവാത്മകമായ മാറ്റങ്ങളാണ് സമൂഹത്തിലുണ്ടാക്കിയത്.




