കാസർകോട്: കുട്ടികൾ കളിക്കുന്നതിനിടയിൽ പറമ്പിൽ വീണ ഫുട്ബോൾ തിരിച്ചു ചോദിക്കാൻ എത്തിയ ആളെ വാക്കത്തി ഉപയോഗിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം. കടമ്പള ദുർഗ്ഗ നിവാസിൽ രാമകൃഷ്ണ (66) നാണ് കോടതി ശിക്ഷ വിധിച്ചത്. കാസർകോട് ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (മൂന്ന്) ജഡ്ജി അചിന്ത്യ രാജ് ഉണ്ണി ശിക്ഷിച്ചത്.
കുട്ടികളുടെ ഫുട്ബോൾ പ്രതി എടുത്തു വെച്ചതിനെ ചോദിക്കാനെത്തിയ അബ്ദുൽ കരീമിനെ രാമകൃഷ്ണൻ ചീത്തവിളിച്ചു, വാക്കത്തി ഉപയോഗിച്ച് വലതുകൈ വിരലിൽ വെട്ടി. പിന്നീട് കഴുത്തിന് വെട്ടാൻ ശ്രമിക്കുമ്പോൾ തടയുന്നതിനിടെ അബ്ദുൽ കരീമിന്റെ ഇടതു കൈയ്ക്ക് ഗുരുതര പരിക്ക് സംഭവിച്ചു.2021 മേയ് 2ന് വൈകിട്ട് ബേള കടമ്പളയിലാണ് സംഭവം.
ഇന്ത്യൻ ശിക്ഷാ നിയമം 324, 326, 308, 294 (ബി) വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. കേസ് ബദിയടുക്ക സബ് ഇൻസ്പക്ടർ സുമേഷ് ബാബു അന്വേഷിച്ചു. പ്രോസിക്യൂഷനായി അഡീഷണൽ ഗവ. പ്ലീഡർ സതീശൻ പി, അഡ്വ. അമ്പിളി കെ എന്നിവർ ഹാജരായി.
അതേസമയം, രാമകൃഷ്ണൻ അബ്ദുൽ കരീമിനെതിരെ നൽകിയ മറ്റൊരു കേസ് കോടതി വിശകലനം ചെയ്ത് അബ്ദുൽ കരീം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു.





