തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവകാലത്ത് 3 ദിവസത്തെ അവധി നൽകുമെന്ന സർക്കാർ പ്രഖ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ചർച്ചകൾ ശക്തമാകുന്നു. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ നടന്ന നയപ്രഖ്യാപനത്തിലാണ് ഈ തീരുമാനം ഉൾപ്പെടുത്തിയത്.
ആർത്തവ അവധിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുകയാണ്. മുൻ ഡി ജി പിയും ബിജെപി നേതാവുമായ ആർ ശ്രീലേഖയുടെ പരാമർശം വിഷയത്തിൽ വലിയ വിവാദത്തിന് വഴിവെച്ചു. ആർത്തവം സ്ത്രീകളുടെ സ്വകാര്യ വിഷയമാണെന്നും അവധി നൽകിയാൽ അത് എല്ലാവർക്കും അറിയാവുന്ന സാഹചര്യമാകുമെന്നും ശ്രീലേഖ ഫേസ്ബുക്കിൽ അഭിപ്രായപ്പെട്ടു. ഇത് വിദ്യാർത്ഥിനികൾക്ക് നാണക്കേടുണ്ടാക്കുമോയെന്നും അവർ ചോദിച്ചിരുന്നു. ഈ പ്രസ്താവനക്കെതിരെ നിരവധി പേർ രംഗത്തെത്തി.
ഇതിനിടെ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ശ്രീലേഖയെ വിമർശിച്ചു. “2026 ആയിട്ടും നേരം വെളുത്തിട്ടില്ലാത്ത ഒരു ഐപിഎസ് ഓഫീസർ” എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ വിഷയവുമായി ബന്ധപ്പെട്ട് അനേകം പേരാണ് അഭിപ്രായങ്ങൾ പങ്കുവെച്ചത്. ചിലർ സർക്കാർ തീരുമാനത്തെ പിന്തുണയ്ക്കുമ്പോൾ, ചിലർ സ്വകാര്യത സംബന്ധിച്ച ആശങ്കകളും ഉയർത്തുന്നു. കോൺഗ്രസ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിലായിരുന്നു ആർത്തവ അവധിയെക്കുറിച്ചുള്ള പ്രഖ്യാപനം ഉൾപ്പെടുത്തിയത്.




