പാലക്കാട്: പൊതുജനങ്ങൾക്ക് ഭീഷണിയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒറ്റപ്പാലം പനമണ്ണയിലെ ഇത്തിയൻ മല ക്വാറിയുമായി ബന്ധപ്പെട്ട കൗൺസിൽ തീരുമാനം അട്ടിമറിക്കപ്പെട്ടെന്ന് കൗൺസിലിൽ അംഗങ്ങളുടെ ആരോപണം. ക്വാറിക്ക് നൽകിയ സ്‌റ്റോപ്പ് മെമ്മോ നഗരസഭാ സെക്രട്ടറി ഭാഗികമായി മരവിപ്പിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കിയ കൗൺസിൽ തീരുമാനമാണ് അട്ടിമറിക്കപ്പെട്ടതെന്നാണ് വ്യാഴാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ ആരോപണമുയർന്നത്. ഇത് തുടർന്ന് കൗൺസിലിൽ പ്രതിപക്ഷ കൗൺസിലർമാരുടെ വാക്കേറ്റം ഉണ്ടായി .
നഗരസഭാ സെക്രട്ടറി ക്വാറിക്ക് ഒത്താശ ചെയ്യുകയാണെന്നും യൂഡിഎഫ്, ബിജെപി കൗൺസിലർമാർ ആരോപിച്ചു. കഴിഞ്ഞ ആഴ്ച നടന്ന കൗൺസിൽ യോഗമാണ് ഏകകണ്ഠമായി സെക്രട്ടറിയുടെ ഉത്തരവ് റദ്ദ് ചെയ്തിരുന്നത്. തീരുമാനത്തിൽ സെക്രട്ടറി രേഖാമൂലം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഇത് സർക്കാരിൻ്റെ തീരുമാനത്തിന് വേണ്ടി അയച്ചു. 15 ദിവസത്തിനകം സർക്കാരിൽ നിന്ന് മറുപടി ലഭിച്ചാൽ തീരുമാനം നടപ്പാക്കാമെന്നുമാണ് സെക്രട്ടറിയുടെ നിലപാട്.
ക്വാറിയിൽ അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യാനാണ് ഭാഗിക അനുമതി നൽകിയതെന്നാണ് സെക്രട്ടറി പറയുന്നത്. ഇത് നീക്കാതെ പാരിസ്ഥിതിക പ്രശ്നമുണ്ടായാൽ ഉത്തരവാദിത്വം തൻ്റെ ചുമലിൽ മാത്രം വരുമെന്ന് സെക്രട്ടറി യോഗത്തിൽ വിശദീകരിച്ചു. അതേ സമയം ഇത് കാരണം വൻ തോതിൽ കരിങ്കൽ ഖനനമാണ് ക്വാറിയിൽ നടക്കുന്നതെന്ന് കൗൺസിലർമാർ ആരോപിച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്ന് സബ് കലക്‌ടർ അൻജീത് സിങിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെ തുടർന്നായിരുന്നു രണ്ടാഴ്ചക്ക് മുൻപ് ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നത്.






