കോഴിക്കോട്: കോഴിക്കോട് മാളിക്കടവിൽ 26കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി വൈശാഖൻ കുറ്റബോധം പ്രകടിപ്പിച്ചതായി പൊലീസ്. കൊലപാതകം നടന്ന സ്ഥലങ്ങളിലും, യുവതിക്ക് ശീതളപാനീയത്തിൽ ഉറക്കുഗുളിക ചേർത്ത് നൽകിയ ബേക്കറിയിലും പൊലീസ് തെളിവെടുപ്പ് നടത്തിയതയാണ് വിവരം. കൊലപാതകത്തിന് ശേഷം തന്റെ ഭാര്യയോടും വിവരങ്ങൾ തുറന്നുപറഞ്ഞതായും പ്രതി സമ്മതിച്ചു.
അതേസമയം, കേസിൽ നിർണായകദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും ചേർന്ന് കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യുവതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വൈശാഖൻ പറഞ്ഞിരുന്നത്. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി മറ്റൊരു എഫ്ഐആറും കഴിഞ്ഞ ദിവസം പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇക്കകഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി സ്വന്തം സ്ഥാപനത്തിൽ വച്ച് വൈശാഖൻ യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിലായിരുന്നു കൊലപാതകം. എലത്തൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.




