മലപ്പുറം: കൂട്ടുമൂച്ചി- അത്താണിക്കൽ റോഡിലെ പൊതുജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്ന മദ്യ വില്പനശാലക്കെതിരെ തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രി ഷാജിക്ക് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ കോഡിനേറ്റർ പി എൻ അസീസ് കടലുണ്ടി, രക്ഷാധികാരിയായ അബ്ദുറഹീം പൂക്കത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ സുബൈർ പി പി, അബ്ദുൽ ഷുക്കൂർ പി എം എന്നിവരുടെ നേതൃത്വത്തിൽ പരാതി നൽകി.
രാത്രി ഏറെ വൈകിയും മദ്യപാനികൾ സമീപവാസികളുടെ വീടുകളിലേക്ക് കയറി അസഭ്യം പറയുകയും വീടിന്റെ പറമ്പുകളിലും മറ്റും ഇരുന്ന് മദ്യപിക്കുകയും വൈകുന്നേരങ്ങളിൽ സ്കൂൾ കുട്ടികളെയടക്കം ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവായതിനാൽ നാട്ടുകാർ ഒത്തുകൂടി കഴിഞ്ഞയാഴ്ച്ച ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരുന്നു. ബീവറേജ് കോർപ്പറേഷന്റെ മദ്യവില്പനശാല ജനനിബിഡമായ കൂട്ടുമൂച്ചിയിലേക്ക് യാതൊരു മുന്നറിയിപ്പും കൂടാതെ മാറ്റി സ്ഥാപിക്കുകയും മദ്യ വില്പന ശാലയോട് ചേർന്ന് ബാർ സൗകര്യം പോലെ അനധികൃതമായി ഏറെ അപകട സാധ്യതയോടെ ഗ്യാസ് സ്റ്റൗ അടക്കം പ്രവർത്തിപ്പിച്ച് ഭക്ഷണസാധനങ്ങൾ പാകം ചെയ്ത് വിളമ്പുന്നത് അടക്കം നടക്കുന്നുണ്ട്.
പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും ജനവാസം എറെയുള്ള ഈ ഏരിയകളിൽ രാത്രികാലങ്ങളിൽ വീടുകളുടെ പറമ്പുകളിലേക്ക് വരെ കയറി മദ്യപാനികൾ വിളയാട്ടം നടത്തുകയാണ് പതിവ്. ഇതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകിയത്. പൊതുസ്ഥലങ്ങളിലുള്ള മദ്യപാനത്തിനെതിരെ സ്ഥിരമായി ചെക്കിങ്ങിന് ആളെ അയക്കുന്നത് അടക്കം വേണ്ട സഹായങ്ങൾ ചെയ്യാമെന്നും സർക്കിൾ ഇൻസ്പെക്ടർ ഉറപ്പ് നൽകി.






