കോട്ടയം: അമൃതം കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നീളുന്നതോടെ നാട്ടകം മേഖലയിൽ മാസങ്ങളായി കുടിവെള്ളം മുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഡിസംബർ 30 മുതൽ പൂർണ്ണമായും ജലവിതരണം നിലച്ചതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.
മുട്ടം, മറിയപ്പള്ളി, ചിങ്ങവനം ഭാഗങ്ങളിൽ ഭാഗികമായി ജലമെത്തിക്കുന്നുണ്ടെങ്കിലും സിമന്റ് കവല, പന്നിമറ്റം തുടങ്ങിയ പ്രദേശങ്ങൾ ഇപ്പോഴും വറ്റിവരണ്ട അവസ്ഥയിലാണ്. പന്നിമറ്റം പോലുള്ള മേഖലകളിൽ കഴിഞ്ഞ മൂന്ന് വർഷമായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. 15 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് അധികൃതർ ഉറപ്പുനൽകിയ പണികൾ മാസങ്ങൾ പിന്നിട്ടിട്ടും ഇഴഞ്ഞുനീങ്ങുന്നത് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്.
കുടിവെള്ളത്തിനായി മുട്ടുന്ന ജനങ്ങളോട് നഗരസഭാ അധികാരികളും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും പുച്ഛത്തോടെയാണ് പെരുമാറുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രശ്നങ്ങൾ അന്വേഷിക്കുന്നവരോട് ‘ഇതൊന്നും റെഡിമെയ്ഡ് അല്ലല്ലോ’ എന്നും ‘പൊടിയും ബുദ്ധിമുട്ടും സഹിക്കണം’ എന്നുമുള്ള നിരുത്തരവാദപരമായ മറുപടികളാണ് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരിൽ നിന്ന് ലഭിക്കുന്നത്. കുടിവെള്ളം ജനങ്ങളുടെ അവകാശമാണെന്നും അത് അധികൃതരുടെ ഔദാര്യമല്ലെന്നും കർമ്മസമിതി ഓർമ്മിപ്പിച്ചു.
പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ പുനരുദ്ധരിക്കാത്തതിനാൽ പ്രദേശത്തെ ഗതാഗതവും താറുമാറായിരിക്കുകയാണ്. മഴ പെയ്താൽ റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. ജനപ്രതിനിധികൾ പോലും കൈയൊഴിഞ്ഞ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ജനങ്ങൾ കുറ്റപ്പെടുത്തുന്നു. കുടിവെള്ളം പുനഃസ്ഥാപിക്കുന്നത് വരെ കർമ്മസമിതിയുടെ നേതൃത്വത്തിൽ ശക്തമായ പോരാട്ടം തുടരുമെന്നും, ജനങ്ങളുടെ ബുദ്ധിമുട്ട് നേരിട്ട് മനസ്സിലാക്കാൻ അധികൃതർ തയ്യാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.






