ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പാക് ആസ്ഥാനമായ ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദ് ബന്ധപ്പെട്ടു എന്ന സൂചന യുഎൻ രക്ഷാ കൗൺസിൽ റിപ്പോർട്ട്. സ്ത്രീകൾക്കായി പ്രത്യേക വിഭാഗം രൂപീകരിക്കാൻ ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിട്ടിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
റിപ്പോർട്ടിൽ ജെയ്‌ഷെ മുഹമ്മദിനെ പരാമർശിച്ചതിനെതിരെ പാകിസ്താൻ പ്രതിഷേധം രേഖപ്പെടുത്തി. ജെയ്‌ഷെ മുഹമ്മദ് നിലവിൽ സജീവമായി പ്രവർത്തിക്കുന്നില്ലെന്നാണ് പാകിസ്താന്റെ നിലപാട്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ ഭീകരൻ ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ 8-ന് ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ ‘ജമാഅത്ത് ഉൽ മുമിനത്ത്’ എന്ന പേരിൽ സ്ത്രീകൾക്കായി പ്രത്യേക വിഭാഗം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഭീകരാക്രമണങ്ങൾക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വിഭാഗം രൂപീകരിച്ചതെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
അൽ-ഖ്വയ്ദയുമായി ബന്ധമുള്ള സംഘടനയായി ഐക്യരാഷ്ട്രസഭ നാമനിർദ്ദേശം ചെയ്ത ജെയ്‌ഷെ മുഹമ്മദ് 2000-ൽ സ്ഥാപിതമായതാണ്. ഇന്ത്യയെ കേന്ദ്രീകരിച്ച്, പ്രത്യേകിച്ച് ജമ്മു കശ്മീരിൽ, നിരവധി തീവ്രവാദ പ്രവർത്തനങ്ങൾ ഈ സംഘടന നടത്തിയിട്ടുണ്ട്.
സുരക്ഷാസേനയും സാധാരണ പൗരന്മാരും ലക്ഷ്യമാക്കിയുള്ള നിരവധി ആക്രമണങ്ങൾക്ക് സംഘടന ഉത്തരവാദിയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഘടനയുടെ തലവൻ മസൂദ് അസ്ഹർ യാത്രാവിലക്കും സ്വത്തുക്കൾ മരവിപ്പിക്കലും ഉൾപ്പെടെയുള്ള യുഎൻ ഉപരോധങ്ങൾക്കു വിധേയനാണ്.










