കേരളത്തിൽ എയിംസ് വരുമെന്ന പ്രസ്താവനയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി നാളുകളായി രംഗത്തുണ്ട്. ഒന്നിൽ പിഴച്ചാൽ മൂന്ന് എന്ന് പറയുന്നത് പോലെ വീണ്ടും പ്രഖ്യാപനവുമായി സുരേഷ് ഗോപി രംഗത്തെത്തിയതാണ് ഇപ്പോൾ കേരളത്തിലെ പ്രധാന ചർച്ച വിഷയം.
കേന്ദ്ര ബജറ്റിൽ എയിംസ് എന്നല്ല പ്രതീക്ഷിച്ച ഒന്നും തന്നെ കിട്ടിയില്ല എന്നാതാണ് വാസ്തവം. അതെതുടർന്ന് സുരേഷ് ഗോപിക്കും കേന്ദ്ര സർക്കാരിനുമെതിരെ കനത്ത വിമർശനം ഉയരുന്ന സാഹചര്യവും ഉണ്ടായിരുന്നു. എന്നാൽ വീണ്ടും എയിംസ് വന്നിരിക്കുമെന്ന് ആവർത്തിച്ച് സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുകയാണ്.
ആലപ്പുഴയിൽ എയിംസ് വരണമെന്നത് തൻ്റെ നിലപാടാണ്. ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശൂരിൽ നേടിയെടുക്കണമെന്ന് സുരേഷ് ഗോപി പറയുകയുണ്ടായി. ഇനിയും സമയമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലമെടുത്ത് തന്നാൽ എയിംസ് വന്നിരിക്കുമെന്നുമാണ് അദ്ദേഹത്തിനെ വെളിപ്പെടുത്തൽ. എയിംസ് വരാന്‍ കേരളം എന്ത് ചെയ്തെന്ന് പറയണമെന്നും ഇലക്ഷൻ ഒന്ന് മാറ്റി വെച്ചാൽ ഇപ്പോൾ ഉയരുന്നതെല്ലാം കെട്ടടങ്ങുമെന്നും സുരേഷ് ഗോപി വിമര്‍ശിക്കുകയും ചെയ്തു. ബജറ്റിൽ എയിംസ് എവിടെ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 2016 ൽ പ്രഖ്യാപിച്ചല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
മാധ്യമ പ്രവർത്തകർ എപ്പോൾ ചോദിച്ചാലും എയിംസ് ഇന്ന് വരും നാളെ വരുമെന്ന് മാത്രം പറഞ്ഞു സുരേഷ് ഗോപി ജനങ്ങളെ പറ്റിക്കുകയാണെന്ന ആക്ഷേപം ഇപ്പോൾ ഉയർന്നു വരുകയാണ്. ബജറ്റിന് മുൻപ് എയിംസ് വരുമെന്ന് ഘോരം ഘോരം വാദിച്ച് നടന്ന സുരേഷ് ഗോപി ഇപ്പോൾ തടിതപ്പാനുള്ള ഉത്തരങ്ങളാണ് മാധ്യമങ്ങൾക്ക് നൽകുന്നതെന്ന് വേണമെങ്കിൽ പറയാം.
മുൻപ് ഇതേ സുരേഷ് ഗോപി തന്നെ എയിംസ് ആലപ്പുഴയിൽ വരുമെന്നും വന്നില്ലായെങ്കിൽ തൃശൂർ കൊണ്ട് വരുമെന്നും ഇനി കേരളത്തിൽ ഭൂമിയില്ലായെങ്കിൽ പൊള്ളാച്ചിയിലേക്ക് പോകുമെന്നുമെല്ലാം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ എയിംസ് തൃശ്ശൂരിലുമില്ല ആലപ്പുഴയിലുമില്ല തിരുവനന്തപുരത്തുമില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ബജറ്റിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ തലകാണിക്കാഞ്ഞ സുരേഷ് ഗോപിക്കെതിരെ ട്രോൾ പെരുമഴ തന്നെയായിരുന്നു. കേരളത്തിൽ എയിംസിന് ഭൂമി കിട്ടാത്തത് കൊണ്ട് സുരേഷ് ഗോപി കോയമ്പത്തൂർ പോയോ എന്ന ട്രോൾ സമൂഹ മാധ്യമങ്ങളിൽ ആകെ പടരുകയുണ്ടായി. മോദി സർക്കാർ വികസനം കൊണ്ട് വരുമെന്നും കേരളത്തിനു വേണ്ടത്ര പരിഗണന നൽകുമെന്നും പറഞ്ഞു നടന്ന സുരേഷ് ഗോപിക്ക് കിട്ടിയ കനത്ത തിരിച്ചടിയായിരുന്നു ഈ ബജറ്റ്.
കേന്ദ്ര മന്ത്രി ആയതുമുതൽ സുരേഷ് ഗോപി പിടിക്കാത്ത പുലി വാലില്ല. എന്തിനും ഏതിനും പ്രതികരിക്കുകയും നാക്കിനു ഒരു ലൈസൻസുമില്ലാതെ സംസാരിക്കുകയും ചെയ്തോണ്ടിരുന്ന സുരേഷ് ഗോപിയുടെ വാക്കുകളിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതെയായി എന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
കലുങ്ക് സംവാദമെന്ന പരിപാടി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നടന്നതും അത് പിന്നീട് കലുങ്ക് വിവാദമായതും കേരളം മൊത്തത്തിൽ കണ്ടതാണ്. കേന്ദ്രമന്ത്രിയായി ഒന്നര വർഷം പിന്നിട്ടിട്ടും കേരളത്തിനുവേണ്ടി ഒന്നും ചെയ്യാതെ കലുങ്കിലിരുന്നുള്ള സുരേഷ് ഗോപിയുടെ പ്രകടനത്തിന് അന്ന് മുതൽ തന്നെ വിമർശനങ്ങളും ആക്ഷേപങ്ങളും ഉയർന്നിരുന്നു.
പറഞ്ഞ വാക്ക് പാലിക്കാൻ സാധിക്കാതെ വന്നതോടെ സുരേഷ് ഗോപി പ്ലേറ്റ് നേരെ സർക്കാരിനെതിരെ തിരിച്ചു. സർക്കാർ ഭൂമി നൽകിയാൽ തീർച്ചയായും എയിംസ് വരുമെന്ന പ്രഖ്യാപനം എത്രത്തോളം നടപ്പിലാകുമെന്ന ചിന്തയിലാണ് ഇപ്പോൾ കേരളം. ഇപ്പോൾ എയിംസ് വരുമെന്ന് പറഞ്ഞു ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഒരു രീതി സുരേഷ് ഗോപിക്ക് പണ്ടേ ഉള്ളതാണ്. കേരളത്തിൽ വികസനം കൊണ്ട് വരുമെന്ന് സുരേഷ് ഗോപി പറയുമ്പോഴും ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കും. എന്നാൽ പിന്നീട് അത് മാറ്റിപ്പറയുകയും ചെയ്യും.
സുരേഷ് ഗോപി വെക്കുന്ന ചുവട് എല്ലാം പിഴയ്ക്കുകയാണെന്നാണ് പൊതുവെയുള്ള ആക്ഷേപം. ആലപ്പുഴ ജില്ലയിൽ ഐയിംസ് വരുമെന്ന് പറയുമ്പോഴും അത് ഏതായാലും 2026 ൽ ഉണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണെന്നു തന്നെ പറയാം. 2027 ൽ എങ്കിലും കേരളത്തിൽ എയിംസ് വരുമോ എന്ന പരിഹാസ ചോദ്യങ്ങളും സുരേഷ് ഗോപിക്കെതിരെ ഉയരുകയാണ് ഇപ്പോൾ.




