മലപ്പുറം: ചോക്കാട് നെല്ലിക്കര മലവാരത്ത് കാട്ടുതീ പടരുന്നു. വനസംരക്ഷണ സമിതി അംഗങ്ങളും നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു സംഘവും ചേർന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും ഇതുവരെ പൂർണമായി നിയന്ത്രിക്കാനായിട്ടില്ല. എന്നിരുന്നാലും നെല്ലിക്കര മലവാരത്തിൽ നിന്ന് സമീപ പ്രദേശങ്ങളിലേക്ക് തീ പടരുന്നത് തടയാൻ നടത്തിയ നീണ്ട പരിശ്രമം ഫലപ്രദമായതായി അധികൃതർ അറിയിച്ചു.
നാൽപ്പത് സെന്റ് നഗർ പ്രദേശത്തും മലവാരത്തിന്റെ ഭാഗങ്ങളിലും തീ പടരുന്നുണ്ട്. കാട്ടുതീ പടർന്നതിന് പിന്നിലെ കാരണം വ്യക്തമല്ല. ഏക്കറുകണക്കിന് വനം ഇതിനകം കത്തി നശിച്ചിരിക്കുകയാണ്.
തീ ജനവാസ കേന്ദ്രങ്ങളിലേക്കും കൂടുതൽ വനഭാഗങ്ങളിലേക്കും വ്യാപിക്കാതിരിക്കാനുള്ള പ്രതിരോധ നടപടികളിലാണ് നാട്ടുകാർ. രണ്ട് വർഷം മുമ്പും ഇതേ പ്രദേശങ്ങളിൽ സമാനമായ രീതിയിൽ തീപിടുത്തം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അന്ന് നൂറുകണക്കിന് ഏക്കർ വനം നശിച്ചിരുന്നു. ദിവസങ്ങളോളം നീണ്ടുനിന്ന സംയുക്ത ശ്രമങ്ങൾക്ക് ശേഷമാണ് അന്ന് തീ നിയന്ത്രണത്തിലാക്കിയത്.
ഇപ്പോൾ അമ്പതോളം നാട്ടുകാർ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് തീയണയ്ക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. അതേസമയം കാട്ടുതീയുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും വനം വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നാൽപ്പത് സെന്റ് നഗറിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകത്തുള്ള ഉൾവന മേഖലയിലാണ് തീ പടർന്നിരിക്കുന്നത്. തീ പൂർണമായും നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.




