കണ്ണൂർ: തലശ്ശേരിക്കും കണ്ണൂരിനും ഇടയില്‍ വെച്ച് മാവേലി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായി. ആക്രമണത്തില്‍ ട്രെയിനിന്റെ ജനല്‍ ഗ്ലാസുകള്‍ തകർന്നു.മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്.വ്യാഴാഴ്ച, (ഫെബ്രുവരി 12) രാവിലെ ട്രെയിൻ മംഗലാപുരത്ത് എത്തിയ ശേഷമാണ് ജനല്‍ ഗ്ലാസുകള്‍ തകർന്ന നിലയില്‍ കണ്ടെത്തിയത്. രാത്രി യാത്രയ്ക്കിടെ എവിടെ വെച്ചാണ് ആക്രമണമുണ്ടായതെന്ന് ആദ്യം വ്യക്തമല്ലായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയില്‍ തലശ്ശേരിക്കും കണ്ണൂരിനും ഇടയില്‍ വെച്ചാണ് കല്ലേറുണ്ടായതെന്നാണ് റെയില്‍വേ പോലീസിന്റെ പ്രാഥമിക നിഗമനം.ജില്ലയില്‍ ട്രെയിനുകള്‍ക്ക് നേരെ തുടർച്ചയായുണ്ടാകുന്ന കല്ലേറ് റെയില്‍വേ അധികൃതരെയും യാത്രക്കാരെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂർ സൗത്തിന് സമീപം വെച്ച് വന്ദേ ഭാരത് എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായിരുന്നു.ഈ കേസിലെ പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊർജ്ജിതമായി തുടരുന്നതിനിടെയാണ് മാവേലി എക്സ്പ്രസിന് നേരെയും ആക്രമണമുണ്ടായിരിക്കുന്നത്. വന്ദേ ഭാരത് കേസിലെ പ്രതികളെ ഇനിയും പോലീസിന് കണ്ടെത്താനായിട്ടില്ല.




