കൊച്ചി: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ സംഭവിച്ച ചികിത്സാ പിഴവിനെ തുടർന്ന് ദുരിതത്തിലായ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ നാളെ നടക്കും. നിലവിൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉഷയുടെ ആരോഗ്യനില വിലയിരുത്തിയ ശേഷം ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
ആശുപത്രി അധികൃതർ അറിയിച്ചത് പ്രകാരം സിടി സ്കാൻ പരിശോധന പൂർത്തിയായിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ ചേർന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും. വിശദമായ പരിശോധനകൾക്കു ശേഷം നാളെയായിരിക്കും ശസ്ത്രക്രിയ നടത്തുക.
ഇതിനിടെ ആരോഗ്യ മന്ത്രി വീണ ജോർജ് ഉഷയുടെ മകൻ ഷിബിനുമായി ഫോണിൽ സംസാരിച്ചു. ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
വണ്ടാനം മെഡിക്കൽ കോളേജിൽ ഉണ്ടായ ചികിത്സാപിഴവിനെ കുറിച്ച് മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും പ്രതികരിച്ചു. ഡോക്ടർമാരുടെ ഭാഗത്ത് അശ്രദ്ധ ഉണ്ടായതായി അവർ ചൂണ്ടിക്കാട്ടി. മെഡിക്കൽ കോളേജിൽ സംഭവിച്ചതിനെ ന്യായീകരിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു. ആവശ്യത്തിന് നഴ്സുമാർ ഉണ്ടായിരുന്നുവെന്നതിനാൽ ഡോക്ടർ പറഞ്ഞ വിശദീകരണം വ്യക്തമല്ലെന്നും, നേരത്തെ എക്സറേ എടുത്തിരുന്നെങ്കിൽ പ്രശ്നം മുമ്പ് കണ്ടെത്താനായേനെയെന്നും ശൈലജ അഭിപ്രായപ്പെട്ടു.
സർക്കാർ ആശുപത്രികളിൽ കേസുകളുടെ എണ്ണം വർധിച്ചുവരുന്നത് ഒരു വെല്ലുവിളിയാണെന്നും, എന്നാൽ ഉഷയ്ക്ക് ഇത്രയും വേദന സഹിക്കേണ്ട സാഹചര്യം ഉണ്ടാകരുതായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കാലമായതിനാൽ വിഷയം രാഷ്ട്രീയവൽക്കരിക്കപ്പെടുകയാണെന്നും കെ.കെ. ശൈലജ വ്യക്തമാക്കി.






