മെക്സിക്കോ സിറ്റി: മെക്സിക്കൻ ലഹരിമരുന്ന് മാഫിയ തലവൻ നെമെസിയോ എൽ മെൻചോ ഒസെഗുവേരയെ വധിച്ചതായി മെക്സിക്കൻ സൈന്യം. ഹാലിസ്കോ സംസ്ഥാനത്തെ തപാൽപ മേഖലയിൽ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ ഇയാളെ മെക്സിക്കോ സിറ്റിയിലേക്ക് വിമാനത്തിൽ കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ഒസെഗുവേരയെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്ക 1.5 കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. സൈനിക നടപടിയിൽ പ്രകോപിതരായ ലഹരി മാഫിയ സംഘം പശ്ചിമ ഹാലിസ്കോയിലെ ഇരുപതിലധികം റോഡുകൾ വാഹനങ്ങൾ കത്തിച്ച് ഉപരോധിച്ചു. അക്രമം സമീപ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതായി വിവരമുണ്ട്. പൗരന്മാർ ശാന്തത പാലിക്കണമെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലാഡിയ ഷെയ്ൻബോം അഭ്യർഥിച്ചു.
സിനലോവ കാർട്ടൽ സ്ഥാപകരായ ജോക്വിൻ ‘എൽ ചാപ്പോ’ ഗുസ്മാൻ, ഇസ്മായേൽ സാംബാഡ എന്നിവരുടെ അറസ്റ്റിന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും വലിയ ലഹരിമരുന്ന് തലവനാണ് ഒസെഗുവേരയെന്ന് വിലയിരുത്തുന്നു. സൈനികർ റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെയുള്ള വൻ ആയുധ ശേഖരം പിടിച്ചെടുത്തു. ഏറ്റുമുട്ടലിൽ ഒസെഗുവേരയെ കൂടാതെ ആറു അക്രമികൾ കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു.
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഹാലിസ്കോ സർക്കാർ ഈ ആഴ്ച നടക്കാനിരുന്ന പൊതുപരിപാടികളും തിങ്കളാഴ്ചത്തെ ക്ലാസുകളും റദ്ദാക്കി. കടകളും പെട്രോൾ പമ്പുകളും അടഞ്ഞുകിടക്കുകയാണ്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ പിന്തുണയോടെയാണ് ദൗത്യം നടന്നതെന്ന് സൈന്യം അറിയിച്ചു.
മെക്സിക്കോയിൽ നിന്നുള്ള ലഹരിമരുന്ന് കടത്ത് തടയാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് സൈനിക നീക്കം നടന്നത്. അക്രമസാധ്യത കണക്കിലെടുത്ത് സ്വന്തം പൗരന്മാർ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്ന് അമേരിക്കയും കാനഡയും നിർദേശിച്ചു. നിരവധി വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.










