കൊച്ചി: 32 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് സ്വദേശികളായ മിൻഹാജ് ഷെയ്ഖ്, ടുട്ടു ഷെയ്ഖ് , മൗസം ഷെയ്ഖ് എന്നിവരെയാണ് പിടികൂടിയത്. പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.
ആലുവ മാറമ്പിള്ളി കുന്നുവഴിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച പുലർച്ചെ ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ ഇറങ്ങിയ ശേഷം ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലേക്ക് കടത്തുന്നതിനിടെയാണ് പിടിയിലായത്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഒഡീഷയിൽ നിന്ന് കിലോഗ്രാമിന് 3,000 രൂപയ്ക്ക് കഞ്ചാവ് വാങ്ങി പെരുമ്പാവൂരിൽ കിലോയ്ക്ക് 25,000 രൂപ നിരക്കിൽ വിൽപ്പന നടത്തി അടുത്ത ദിവസം തന്നെ മടങ്ങുന്നതായിരുന്നു ഇവരുടെ രീതി എന്നാണ് പൊലീസ് വ്യക്തമാക്കിയത്.






