തിരുവനന്തപുരം: സ്വയം ചിതയൊരുക്കി ആത്മഹത്യക്ക് ശ്രമിച്ച വയോധിക മരിച്ചു. നെയ്യാറ്റിൻകര വ്ലാങ്ങാ മുറി സ്വദേശി നളിനകുമാരി ആണ് മരിച്ചത്. വർഷങ്ങളായി രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന ഭർത്താവ് ക്രിസ്തുദാസിന്റെ ആരോഗ്യസ്ഥിതിയെ തുടർന്നുണ്ടായ മാനസിക വിഷമമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
ആശുപത്രിയിൽ ഭർത്താവിനൊപ്പം കൂട്ടിരുന്നതിനിടെ ഉച്ചയോടെ വീട്ടിൽ പോയി വരാമെന്ന് പറഞ്ഞ് നളിനകുമാരി ആശുപത്രിയിൽ നിന്ന് മടങ്ങുകയായിരുന്നു. തുടർന്ന് വീടിന് പുറകിലുള്ള പറമ്പിൽ വിറകുകൾ കൂട്ടി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ നളിനകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. വീട്ടിൽ ദമ്പതികളും ജോലിക്കാരിയും മാത്രമാണ് താമസിച്ചിരുന്നത്.നെയ്യാറ്റിൻകര പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.






