കോഴിക്കോട്: പുഷ്പാ ജങ്ഷന് സമീപമുള്ള ഫ്രാൻസിസ് റോഡിലെ സെന്റ് പാട്രിക്ക് ചർച്ചിൽ തീവെച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ഒഡീഷ സ്വദേശിയായ ജയന്ത് നായിക് ആണ് അറസ്റ്റിലായത്. സ്റ്റേഡിയത്തിന് സമീപത്തെ ഒരു ഹോട്ടലിൽ ക്ലീനിങ് ജോലിക്കാരനായി ജോലി ചെയ്യുന്ന ഇയാൾ കോഴിക്കോട്ടെത്തിയിട്ട് മൂന്ന് മാസം മാത്രമാണെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട് രൂപതയ്ക്ക് കീഴിലുള്ള സെന്റ് പാട്രിക്ക് പള്ളിയിലെ മതബോധന ഓഫിസിനും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനുമാണ് ഇയാൾ തീകൊളുത്തിയത്. ശനിയാഴ്ച പുലർച്ചെ മതിൽ ചാടികടന്നാണ് പ്രതി പള്ളിയിൽ കയറി തീവെച്ചത്. പള്ളിയിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ സംഭവമൊട്ടാകെ വ്യക്തമായി പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പുഷ്പാ ജങ്ഷൻ സമീപത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
പ്രതി ലഹരിക്കടിമയാണെന്ന് പൊലീസ് വ്യക്തമാക്കി. തീപിടിത്തത്തിൽ ഏകദേശം എട്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. ഓടുമേഞ്ഞിരുന്ന പള്ളിയുടെ മേൽക്കൂരയും തീപിടിത്തത്തിൽ പൂർണമായും കത്തി നശിച്ചു. കേസന്വേഷണത്തിനായി സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള ക്രൈം സ്‌ക്വാഡും അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും, ചെമ്മങ്ങാട് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജെ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘവും ചേർന്നാണ് അന്വേഷണം നടത്തിയത്.






