ന്യൂഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട് സിബിഐക്കെതിരെ വിചാരണക്കോടതി നടത്തിയ പരാമർശങ്ങൾ ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്ന നിർദ്ദേശം ഉൾപ്പെടെയുള്ള പരാമർശങ്ങളാണ് ഹൈക്കോടതി താൽക്കാലികമായി നിർത്തിവച്ചത്.
മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാൾ അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി ഉത്തരവിലാണ് സിബിഐയെ രൂക്ഷമായി വിമർശിക്കുകയും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നുമുള്ള നിർദ്ദേശം നൽകുകയും ചെയ്തിരുന്നത്.
അതേസമയം, പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരായ സിബിഐ അപ്പീൽ പരിഗണിക്കുന്നതിനിടെ, അതുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസിൽ വിചാരണക്കോടതി ഇനി തീരുമാനം എടുക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. കേസിൽ വിശദമായ മറുപടി സമർപ്പിക്കാൻ കെജ്‌രിവാൾ ഉൾപ്പെടെ 21 പ്രതികൾക്ക് ഹൈക്കോടതി നോട്ടീസ് നൽകി. കേസ് ഇനി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.






