ബ്രാറ്റിസ്‌ലാവ: സ്ലൊവാക്യയുടെ പരമോന്നത ദേശീയ ബഹുമതിയായ ‘ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്, ഫസ്റ്റ് ക്ലാസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. സ്ലൊവാക്യൻ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനി തിങ്കളാഴ്ച നടന്ന പ്രത്യേക ചടങ്ങിൽ പുരസ്കാരം കൈമാറി.
പുരസ്കാരം സ്വീകരിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ലൊവാക്യൻ പ്രസിഡന്റിനും രാജ്യത്തെ ജനങ്ങൾക്കും നന്ദി അറിയിച്ചു. ഈ ബഹുമതി 140 കോടി ഇന്ത്യക്കാർക്ക് സമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. “ഇത് ഇന്ത്യൻ ജനതയ്ക്കുള്ള അംഗീകാരമാണ്. ഇന്ത്യയും സ്ലൊവാക്യയും തമ്മിലുള്ള ശക്തമായ സൗഹൃദത്തിന്റെ പ്രതിഫലനമാണ് ഈ പുരസ്കാരം,” എന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
ഇരു രാജ്യങ്ങൾ തമ്മിലുള്ള ശാശ്വത സൗഹൃദത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും തെളിവാണ് ഈ ബഹുമതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിൽ ഈ ബന്ധം കൂടുതൽ ശക്തമാക്കാൻ ഈ അംഗീകാരം പ്രചോദനമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.




